< Back
Kerala
Doctors explenation on surgery mistake Medical College
Kerala

മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ കമ്പി മാറിയിട്ടെന്ന ആരോപണം അടിസ്ഥാനരഹിതം: അസ്ഥിരോഗവിഭാഗം മേധാവി

Web Desk
|
19 May 2024 2:49 PM IST

ഏത് ഏജൻസിയുടെ അന്വേഷണത്തെയും സ്വാ​ഗതം ചെയ്യുന്നുവെന്നും ഓർത്തോ വിഭാ​ഗം മേധാവി ഡോ. ജേക്കബ് മാത്യു പറഞ്ഞു.

കോഴിക്കോട്: മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ കയ്യിൽ കമ്പി മാറിയിട്ടെന്ന പരാതി തെറ്റിദ്ധാരണ മൂലമെന്ന് ഡോക്ടർമാർ. ശസ്ത്രക്രിയയിൽ പിഴവുണ്ടായിട്ടില്ലെന്ന് ഓർത്തോ വിഭാഗം മേധാവി ജേക്കബ് മാത്യു പറഞ്ഞു. കമ്പി പുറത്തേക്ക് വന്നതല്ല, അത് അങ്ങനെ പുറത്തേക്ക് തന്നെ വെക്കേണ്ട കമ്പിയാണ്. അത് നാലാഴ്ചത്തേക്ക് മാത്രമായാണ് വെക്കുന്നത്. അതിന് ശേഷം എടുക്കാൻ വേണ്ടിയാണ് പുറത്തേക്ക് വെക്കുന്നതെന്നും ജേക്കബ് മാത്യു പറഞ്ഞു.

1.8 മില്ലീ മീറ്റർ കമ്പിയാണ് ഇടാൻ നിർദേശിച്ചത്. അതേ അളവിലുള്ള കമ്പി തന്നെയാണ് ഇട്ടതെന്നാണ് കരുതുന്നത്. ആരോഗ്യമന്ത്രി വിളിച്ചപ്പോൾ എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ചിട്ടുണ്ട്. മന്ത്രിയുടെ നിർദേശപ്രകാരമാണ് മാധ്യമങ്ങളെ കാണുന്നത്. യൂണിറ്റ് ചീഫ് ആണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. വീണ്ടും ശസ്ത്രക്രിയ നടത്താൻ ആവശ്യപ്പെട്ടിട്ടില്ല. ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു. മെഡിക്കൽ ബോർഡ് രൂപികരിച്ച് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ജേക്കബ് മാത്യു പറഞ്ഞു.

അതിനിടെ ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കെതിരെ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. ചികിത്സാ പിഴവ് അടക്കമുള്ള വകുപ്പ് ചേർത്താണ് കേസെടുത്തത്. കോതിപ്പാലം സ്വദേശി അജിത്തിനാണ് മറ്റൊരു രോഗിക്ക് നിർദേശിച്ച കമ്പിയിട്ടതായി പരാതി ഉയർന്നത്. ബൈക്ക് അപകടത്തെ തുടർന്ന് അജിത്തിന്റെ കൈ പൊട്ടിയിരുന്നു. ഇതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തി കമ്പിയിട്ടത്.

Similar Posts