< Back
Kerala
‘എവിടെയാണെങ്കിലും ഡ്രൈവറുടെ ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ മറക്കരുതേ..’; ശ്രീനിവാസനെ ഓർത്ത് ഡ്രൈവർ ഷിനോജ് പയ്യോളി
Kerala

‘എവിടെയാണെങ്കിലും ഡ്രൈവറുടെ ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ മറക്കരുതേ..’; ശ്രീനിവാസനെ ഓർത്ത് ഡ്രൈവർ ഷിനോജ് പയ്യോളി

Web Desk
|
27 Dec 2025 8:10 PM IST

ഇക്കാലമത്രയും ഒരു ഡ്രൈവർ ആയിട്ടല്ല മകനെ പോലെ കണ്ടു സ്നേഹിച്ചുവെന്നും ഒരു നോട്ടം കൊണ്ടോ വാക്കുകൾ കൊണ്ടോ മനസ് വേദനിപ്പിച്ചില്ലെന്നും ഷിനോജ് ഫേസ്ബുക്കിൽ കുറിക്കുന്നു

കോഴിക്കോട്: 'എവിടെയാണെങ്കിലും ഒരു ഡ്രൈവറുടെ ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ മറക്കരുതേ'- ഈയിടെ മരണപ്പെട്ട നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ ഓർക്കുകയാണ് അദ്ദേഹത്തിന്റെ ഡ്രൈവർ ഷിനോജ് പയ്യോളി. ഇക്കാലമത്രയും ഒരു ഡ്രൈവർ ആയിട്ടല്ല മകനെ പോലെ കണ്ടു സ്നേഹിച്ചുവെന്നും ഒരു നോട്ടം കൊണ്ടോ വാക്കുകൾ കൊണ്ടോ മനസ് വേദനിപ്പിച്ചില്ലെന്നും ഷിനോജ് ഫേസ്ബുക്കിൽ കുറിക്കുന്നു.

തന്റെ ആവശ്യങ്ങൾ ചോദിക്കാതെ തന്നെ അറിഞ്ഞ് മനസിലാക്കിയിരുന്ന ശ്രീനിവാസനെയും ഷിനോജ് ഓർക്കുന്നു. 'ആവശ്യങ്ങൾ ഒന്നും തന്നെ ഒരിക്കലും ഞാൻ ചോദിക്കില്ല എന്ന് സാറിന് അറിയാവുന്നത് കൊണ്ടായിരിക്കാം വിനീതേട്ടനോടും ധ്യാനിനോടും പറഞ്ഞ് ചോറ്റാനിക്കരയിൽ സ്ഥലം വാങ്ങി വീട് വെച്ച് തന്നത്.' ഷിനോജ് കുറിച്ചു.

ഈ മാസം 20നാണ് ശ്രീനിവാസൻ അന്തരിക്കുന്നത്. മലയാള സിനിമ ലോകത്ത് തന്റേതായ മുദ്ര പതിപ്പിച്ച ശ്രീനിവാസൻ ദേശീയ പുരസ്കാരവും, മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 4 തവണയും സ്പെഷൽ ജ്യൂറി അവാർഡ് ഒരു തവണയും നേടിയിട്ടുണ്ട്. ഇതിനു പുറമെ മികച്ച കഥക്കും, മികച്ച തിരക്കഥക്കും, മികച്ച ചിത്രത്തിനും, മികച്ച ജനപ്രിയ ചിത്രത്തിനുമുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

ഷിനോജ് പയ്യോളിയുടെ കുറിപ്പിന്റെ പൂർണരൂപം:

'പ്രിയപ്പെട്ട ശ്രീനി സർ.. ഒരുപാട് ഇഷ്ട്ടമായിരുന്നു സാറിന്റെ കൂടെയുള്ള യാത്രകൾ. ഇക്കാല മത്രയും ഒരു ഡ്രൈവർ ആയിട്ടല്ല സാറിന്റെ മക്കളെ പോലെ തന്നെ എന്നെ കണ്ടു സ്നേഹിച്ചു. ഒരു നോട്ടം കൊണ്ടോ വാക്കുകൾ കൊണ്ടോ ഇന്നേവരെ എന്റെ മനസ്സ് വേദനിപ്പിച്ചിട്ടില്ല. ഷിനോജിനു എന്ത് ആവിശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാ മതി ജീവിതത്തിൽ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് എപ്പോഴും പറയാറുള്ള ശ്രീനി സർ ഇപ്പൊ കൂടെ ഇല്ല. ആവിശ്യങ്ങൾ ഒന്നും തന്നെ ഒരിക്കലും ഞാൻ ചോദിക്കില്ല എന്ന് സാറിന് അറിയാവുന്നത് കൊണ്ടായിരിക്കാം വിനീതേട്ടനോടും ധ്യാനിനോടും പറഞ്ഞ് ചോറ്റാനിക്കരയിൽ സ്ഥലം വാങ്ങി വീട് വെച്ച് തന്നത്.. എനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനം The gift of legend. സാറിനെ പൊന്ന് പോലെ നോക്കിയ വിമല ടീച്ചറെ ഒരിക്കലും മറക്കാൻ കഴിയില്ല ചേച്ചിക്ക് സാറായിരുന്നു ലോകം.. എവിടെ ആണെന്ന് അറിയില്ലെങ്കിലും അവിടെ ഒരു ഡ്രൈവറുടെ ആവിശ്യമുണ്ടെങ്കിൽ എന്നെ വിളിക്കാൻ മറക്കരുതേ സർ. എന്നും ഓർമ്മിക്കാൻ ഒരു പാട് നല്ല ഓർമ്മകൾ സമ്മാനിച്ച ശ്രീനി സാറിന് ഹൃദയം നിറഞ്ഞ നന്ദി'

Similar Posts