< Back
Kerala
drug haul, kochi
Kerala

ആഴക്കടലിലെ ലഹരിവേട്ട; പാകിസ്താന്‍ പൗരന്‍റെ കസ്റ്റഡി അപേക്ഷ അന്വേഷണ സംഘം ഉടൻ സമർപ്പിക്കും

Web Desk
|
16 May 2023 6:43 AM IST

നാവികസേനയും നാര്‍കോട്ടിക് കൺട്രോൾ ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിൽ 25,000 കോടിയുടെ 2525 കിലോ മെത്താഫെറ്റമിനാണ് പിടിച്ചെടുത്തിരുന്നത്

കൊച്ചി: കൊച്ചിയിലെ ആഴക്കടൽ ലഹരി വേട്ടയിൽ പാകിസ്താന്‍ പൗരൻ സുബൈർ ദേരഖ്ഷംദയ്ക്കായുള്ള കസ്റ്റഡി അപേക്ഷ അന്വേഷണ സംഘം ഉടൻ കോടതിയിൽ സമർപ്പിക്കും. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ലഹരിയുടെ ഉറവിടം, പ്രതിക്കൊപ്പം ബോട്ടിൽ ഉണ്ടായിരുന്ന ആളുകൾ, ലഹരി കടത്തിന്‍റെ പിന്നിൽ നടന്ന ഇടപാടുകൾ എന്നിവയെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭ്യമാകും എന്ന പ്രതീക്ഷയിലാണ് നർകോറ്റിക് കൺട്രോൾ ബ്യൂറോ.

നാവികസേനയും നാര്‍കോട്ടിക് കൺട്രോൾ ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിൽ 25,000 കോടിയുടെ 2525 കിലോ മെത്താഫെറ്റമിനാണ് പിടിച്ചെടുത്തിരുന്നത്.പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷമാണ് പാകിസ്താന്‍ പൗരനായ സുബൈർ ദേരഖ്ഷംദയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. പ്രൊഡക്ഷൻ വാറന്‍റ് പുറപ്പെടുവിച്ച ശേഷം പ്രതിയെ കസ്റ്റഡിയിൽ വിട്ടു കിട്ടാനുള്ള അപേക്ഷ അന്വേഷണസംഘം കോടതിയിൽ സമർപ്പിക്കും. പ്രതിക്ക് ഇംഗ്ലീഷ്, ഹിന്ദി, ബലുച്ചി അടക്കം 5 ഭാഷകൾ അറിയാമെന്ന് എൻ.സി.ബി അറിയിച്ചു. എന്നാൽ പ്രതി പാകിസ്താന്‍ പൗരനാണെന്ന എൻ.സി.ബിയുടെ കണ്ടെത്തൽ നിഷേധിക്കുകയാണ് പ്രതിഭാഗം.

പ്രതിക്കൊപ്പം അഞ്ചിലധികം പേർ ബോട്ടിൽ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഇവരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം ലഹരിയുടെ ഉറവിടവും കണ്ടെത്തേണ്ടതുണ്ട്. ലഹരിക്കടത്തിന്‍റെ മറവിൽ നടന്ന ഇടപാടുകളെ കുറിച്ചും , ആരെ ലക്ഷ്യം വച്ചാണ് ലഹരി എത്തിച്ചതെന്നത് എന്നടക്കമുള്ള കാര്യങ്ങളും എൻ.സി.ബി പരിശോധിക്കുന്നുണ്ട്. ലഹരിയുടെ പാക്കറ്റുകളിൽ പാകിസ്താനിലെ ഹാജി സലീം ഗ്രൂപ്പിന്‍റെ ചിഹ്നമുള്ള സാഹചര്യത്തിൽ എൻ.ഐ.എയും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.



Similar Posts