< Back
Kerala
ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസ്; ആർഎസ്എസ് പ്രവർത്തകരായ ഒൻപത് പേർക്ക് ജീവപര്യന്തം
Kerala

ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസ്; ആർഎസ്എസ് പ്രവർത്തകരായ ഒൻപത് പേർക്ക് ജീവപര്യന്തം

Web Desk
|
7 Jan 2025 11:31 AM IST

തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്

കണ്ണൂർ: കണ്ണൂർ കണ്ണപുരത്ത് സിപിഎം പ്രവർത്തകൻ റിജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് പ്രവർത്തകരായ ഒൻപത് പേർക്ക് ജീവപര്യന്തം ശിക്ഷ. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആർഎസ്എസ് ശാഖ നടത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമായിരുന്നു കൊലപാതകത്തിൽ കലാശിച്ചത്.

2005 ഒക്ടോബർ മൂന്നിന് രാത്രിയായിരുന്നു റിജിത്ത് കൊല്ലപ്പെട്ടത്. സിപിഎമ്മിൻ്റെ കണ്ണപുരം ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ പ്രവർത്തകനുമായിരുന്നു റിജിത്ത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന റിജിത്തിനെയും സുഹൃത്തുക്കളെയും വീട്ടിലേക്കുള്ള വഴിയിൽവച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പ്രദേശത്ത് ആർഎസ്എസ് ശാഖ നടത്തുന്നതിനെ ചൊല്ലിയുളള തർക്കം ഒക്ടോബർ രണ്ടിന് ഉന്തിലും തളളിലുമെത്തിയിരുന്നു. പിറ്റേ ദിവസമാണ് കൊലപാതകം. കേസിൽ 10 പ്രതികളാണുള്ളത്. കേസിൻ്റെ വിചാരണ വേളയിൽ മൂന്നാം പ്രതി വാഹനാപകടത്തിൽ മരിച്ചു.

നിയമപോരാട്ടത്തെ പിന്തുണച്ചവരോട് നന്ദിയുണ്ടെന്നും ഒരു രാഷ്ട്രീയ പാർട്ടിയും കൊലക്കത്തിയെടുക്കരുതെന്നും റിജിത്തിന്റെ അമ്മ പറഞ്ഞു. പ്രതികൾക്ക് വധശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നതെന്ന് റിജിത്തിന്റെ സഹോദരി പറഞ്ഞു.

Similar Posts