< Back
Kerala
പാർട്ടിക്ക് വേണ്ടി ജീവിച്ചയാളാണ് എന്റെ മകൻ... മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് പച്ചക്കള്ളം; മുഖ്യമന്ത്രിക്കെതിരെ   ഡിവൈഎഫ്ഐ നേതാവ് ജോയലിന്റെ  പിതാവ്
Kerala

'പാർട്ടിക്ക് വേണ്ടി ജീവിച്ചയാളാണ് എന്റെ മകൻ... മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് പച്ചക്കള്ളം; മുഖ്യമന്ത്രിക്കെതിരെ ഡിവൈഎഫ്ഐ നേതാവ് ജോയലിന്റെ പിതാവ്

Web Desk
|
17 Sept 2025 12:16 PM IST

താന്‍ പറയുന്നത് തെറ്റാണെങ്കില്‍ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ദൃശ്യങ്ങള്‍ പുറത്ത് വിടാന്‍ മുഖ്യമന്ത്രി ഉത്തരവിടണമെന്നും ജോയിക്കുട്ടി

അടൂര്‍:പത്തനംതിട്ടയിലെ അടൂരിൽ കസ്റ്റഡി മർദ്ദനത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ജോയലിന്റെ മരണം ഹൃദയഘാതം മൂലമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പച്ചകള്ളമെന്ന് പിതാവ് ജോയിക്കുട്ടി. പൊലീസ് റിപ്പോർട്ട് കണ്ടു മാത്രമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.ഇടതുഭരണം നടക്കുമ്പോൾ സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്.പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും ജോയിക്കുട്ടിപറഞ്ഞു.

' എന്‍റെ പരാതിയില്‍ പൊലീസുകാര്‍ക്ക് അനുകൂലമായിട്ടാകും റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ടാകുക.അതാണ് മുഖ്യമന്ത്രി വായിച്ചത്. പാര്‍ട്ടിക്ക് വേണ്ടി ജീവിച്ച അവന് വേണ്ടിപരാതി കൊടുത്തിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രിയാണ് അതില്‍ അന്വേഷണം നടത്തേണ്ടത്. ജോയലിന്‍റെ പിതാവായ ഞാന്‍ പറയുന്നത് തെറ്റാണെങ്കില്‍ പൊലീസ് സ്റ്റേഷനിലെ ദൃശ്യങ്ങള്‍ പുറത്ത് വിടാന്‍ മുഖ്യമന്ത്രി ഉത്തരവിടണം. കുറ്റക്കാരായ പൊലീസിനെ നിയമത്തിന്‍റെ വഴിയില്‍ കൊണ്ടുവരണം.16 വയസുമുതല്‍ 26വയസുവരെ അവന്‍ പാര്‍ട്ടിക്ക് വേണ്ടിയാണ് ജീവിച്ചത്,മാതാപിതാക്കള്‍ക്ക് വേണ്ടിയല്ല...' ജോയിക്കുട്ടി പറഞ്ഞു.

സിപിഎം നേതാക്കളുടെ നിർദേശപ്രകാരം ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ അടൂർ പൊലീസ് ഇടിച്ചുകൊന്നെന്ന കുടുംബത്തിന്റെ ആരോപണം കഴിഞ്ഞദിവസമാണ് പുറത്ത് വന്നത്. ജോയല്‍ ഹൃദയാഘാതംമൂലമാണ് മരിച്ചതെങ്കിലും അതിന് കാരണമായത് പൊലീസിന്‍റെ മര്‍ദനമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. 2020 ജനുവരി ഒന്നിന് പൊലീസ് മർദനമേറ്റ നെല്ലിമുകൾ കൊച്ചുമുകൾ ജോയൽ നാല് മാസത്തിന് ശേഷം മേയ് 22നാണ് മരിച്ചത്.

അതേസമയം, കൊല്ലം കണ്ണനല്ലൂർ സ്റ്റേഷനിൽ വച്ച് മർദ്ദനമേറ്റെന്ന സിപിഎം ലോക്കൽ സെക്രട്ടറിയുടെ പരാതിയിൽ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ വാദം തെറ്റാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തി. സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതിന് സജീവിനെതിരെ കേസുണ്ടെന്ന് ആയിരുന്നു അടിയന്തര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്.എന്നാല്‍ സജീവിന് എതിരായി കണ്ണനല്ലൂർ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.



Similar Posts