
'മുട്ടയ്ക്ക് മുട്ടന്‍ വില'; ഡിമാൻഡ് കൂടിയതോടെ കേരളത്തിലും മുട്ട വില കുതിച്ചുയരുന്നു
|ശൈത്യകാലത്ത് ഉത്തരേന്ത്യയിലും ഗൾഫിലും മുട്ടയ്ക്ക് വൻ ഡിമാൻഡാണ്
കൊച്ചി: ഉത്തരേന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും കോഴിമുട്ടയ്ക്ക് ഡിമാൻഡ് കൂടിയതോടെ കേരളത്തിലും മുട്ട വില കുതിച്ചുയരുന്നു.ഏഴ് രൂപയ്ക്ക് മുകളിലാണ് മാർക്കറ്റിലെ മൊത്തക്കച്ചവട നിരക്ക്. കടകളിൽ പത്തു രൂപ വരെ നൽകേണ്ടിവരും. കേരളത്തിലും മുട്ടയുടെ ഉപയോഗം കൂടിയെന്നാണ് കണക്ക്.
ശൈത്യകാലത്ത് ഉത്തരേന്ത്യയിലും ഗൾഫിലും മുട്ടയ്ക്ക് വൻ ഡിമാൻഡാണ്. ദക്ഷിണേന്ത്യയിലെ പ്രധാന കോഴിമുട്ട ഉൽപാദന കേന്ദ്രമായ നാമക്കല്ലിൽ നിന്നും ലോഡ് കണക്കിന് കോഴിമുട്ടകളാണ് ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ദിനംപ്രതി പോകുന്നത്. ലഭ്യതക്കുറവും കയറ്റുമതിയുമാണ് കേരളത്തിൽ വില കൂടാൻ കാരണം. സാധാരണ ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ മുട്ടവില കൂടാറുണ്ടെങ്കിലും ഇത്രയധികം കൂടുന്നത് ഇത് ആദ്യമാണ്.നാമക്കലിൽ 6.40 രൂപയാണ് മുട്ടയ്ക്ക് വില. കേരളത്തിൽ എത്തുമ്പോൾ 6.90 ആകും.7.10 രൂപ മുതൽ 7.30 രൂപ വരെയാണ് മൊത്തക്കച്ചവട നിരക്ക്.
കടകളിൽ പത്തുരൂപ നിരക്കിൽ വരെയാണ് മുട്ട വിൽക്കുന്നത്.കേടുവന്നതും പൊട്ടിയതുമായ നഷ്ടം വേറെയും സഹിക്കണം. ഇതുമൂലം വ്യാപാരികൾക്ക് കാര്യമായ ലാഭവും ഇല്ല. ഫെബ്രുവരി പകുതിയോടെ മുട്ട വില കുറയും എന്ന പ്രതീക്ഷയാണ് വ്യാപാരികൾക്കുള്ളത്.