< Back
Kerala
Eighth accused in the Fasal murder case Karayi Chandrasekharan chairman of Thalassery Municipality
Kerala

ഫസൽ വധക്കേസ് എട്ടാം പ്രതി കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭാ ചെയർമാൻ

Web Desk
|
26 Dec 2025 1:08 PM IST

കൂത്തുപറമ്പ് നഗരസഭാ ചെയർമാനായി സിപിഎമ്മിലെ വി. ഷിജിത്ത് തെരഞ്ഞെടുക്കപ്പെട്ടു.

കണ്ണൂർ: തലശ്ശേരി നഗരസഭ ചെയർമാനായി ഫസൽ വധക്കേസിലെ എട്ടാം പ്രതി കാരായി ചന്ദ്രശേഖരൻ. കേസിൽ നിലവിൽ ജാമ്യത്തിലാണ് കാരായി ചന്ദ്രശേഖരൻ. ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച് 2021 നവംബർ 21നാണ് ചന്ദ്രശേഖരൻ കണ്ണൂരിൽ തിരിച്ചെത്തിയത്.

2013 നവംബര്‍ എട്ടിനാണ് കാരായി ചന്ദ്രശേഖരനും മറ്റൊരു പ്രതിയായ കാരായി രാജനും ജാമ്യം ലഭിച്ചത്. ജാമ്യവ്യവസ്ഥ പ്രകാരം എറണാകുളത്തായിരുന്നു പിന്നീട് താമസം. ഇതിനിടെ രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭാ ചെയര്‍മാനുമായി.

എന്നാൽ നാട്ടിലേക്ക് വരാന്‍ കഴിയാതെ വന്നതോടെ ഇരുവര്‍ക്കും സ്ഥാനം രാജിവയ്ക്കേണ്ടി വന്നു. നാട്ടിലെത്തിയ ശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുക‌യായിരുന്നു.

അതേസമയം, ‌കൂത്തുപറമ്പ് നഗരസഭാ ചെയർമാനായി സിപിഎമ്മിലെ വി. ഷിജിത്ത് തെരഞ്ഞെടുക്കപ്പെട്ടു. ഷിജിത്തിന് 24 വോട്ടും യുഡിഎഫിലെ പി.കെ സതീശന് മൂന്ന് വോട്ടും ലഭിച്ചു. അരമണിക്കൂറിലേറെ വൈകിയെത്തിയ ബിജെപി അംഗം വി. രമിതയ്ക്ക് വോട്ടെടുപ്പിൽ പങ്കെടുക്കാനായില്ല.

പ്രതിപക്ഷമില്ലാത്ത ആന്തൂർ നഗരസഭയിൽ സിപിഎമ്മിലെ വി. സതീദേവിയാണ് ചെയർപേഴ്സൺ. തളിപ്പറമ്പിൽ യുഡിഎഫിലെ പി.കെ സുബൈർ ആണ് ന​ഗരസഭാ അധ്യക്ഷൻ. എതിർ സ്ഥാനാർഥികളായ എൽഡിഎഫിലെ ടി. ബാലകൃഷ്ണന് 15 വോട്ടും ബിജെപിയിലെ പി.വി സുരേഷിന് മൂന്ന് വോട്ടും ലഭിച്ചു.

പാനൂർ നഗരസഭയിൽ മുസ്‌ലിം ലീഗിലെ നൗഷത്ത് ടീച്ചർ കൂടത്തിലാണ് ചെയർപേഴ്സൺ. നൗഷത്ത് ടീച്ചർക്ക് 23 വോട്ട് ലഭിച്ചപ്പോൾ എതിർ സ്ഥാനാർഥിയായി മത്സരിച്ച സിപിഎമ്മിലെ പി.പി ശബ്നത്തിന് 13 വോട്ടും ലഭിച്ചു.

കണ്ണൂർ കോർപ്പറേഷനിൽ 36 അംഗങ്ങുടെ പിന്തുണയോടെ ‌യുഡിഎഫിലെ പി. ഇന്ദിര മേയർ ആയി തെരഞ്ഞെടുക്കപ്പെട്ടു. എസ്ഡിപിഐയുടെ ഒരംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

Similar Posts