
'മൂലക്ക് ഇരിക്കുന്ന കല്ല് ഞാനാണ്,മൂലക്കല്ലായി തിരിച്ചുവരും..'; അതൃപ്തി മറച്ചുവെക്കാതെ എൽദോസ് കുന്നപ്പിള്ളിൽ
|പാർട്ടി നേരത്തെ തന്നെ പറഞ്ഞിരുന്നെങ്കിൽ മാറിനില്‍ക്കുമായിരുന്നുവെന്നും എല്‍ദോസ് മീഡിയവണിനോട് പറഞ്ഞു
കൊച്ചി: പെരുമ്പാവൂരിൽ യുഡിഎഫിനായി പ്രചാരണത്തിന് ഇറങ്ങിയെങ്കിലും സീറ്റ് ലഭിക്കാത്തതില്‍ അതൃപ്തി മറച്ചുവെക്കാതെ ഏൽദോസ് കുന്നപ്പിള്ളിൽ എംഎല്‍എ. ബൈബിള്‍ ഉദ്ധരിച്ചാണ് കോൺഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തിയും താൻ തിരിച്ചു വരുമെന്ന പ്രഖ്യാപനവും എൽദോസ് കുന്നപ്പിള്ളിൽ നടത്തിയത്. ഇപ്പോൾ മൂലക്ക് ഇരിക്കുന്ന കല്ല് താനാണെന്നും മൂലക്കല്ല് ആയി തിരിച്ചുവരുമെന്നും ഏൽദോസ് കുന്നപ്പിള്ളിൽ മീഡിയവണിനോട് പറഞ്ഞു.
'കഴിഞ്ഞ മൂന്ന് ദിവസമായി പ്രചാരണ രംഗത്ത് സജീവമല്ലായിരുന്നു.എന്നാൽ മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റു.ക്രിസ്തു ഉയർത്തെഴുന്നേറ്റപ്പോഴല്ലേ ശക്തി കൂടിയത്. കഴിഞ്ഞ ഒരു വർഷമായി സജീവമായി രാഷ്ട്രീയ രംഗത്തുണ്ടായിരുന്നു. എന്റെ മുന്നിൽ കസേരയിട്ട് ഇരിക്കാൻ പറഞ്ഞാൽ ഇരിക്കും, എണീക്കാൻ പറഞ്ഞാൽ എഴുന്നേൽക്കും. പാർട്ടി നേരത്തെ തന്നെ പറഞ്ഞിരുന്നെങ്കിൽ ഞാന്‍ മാറുമായിരുന്നു. മൂലക്ക് ഇരിക്കുന്ന കല്ല് ഞാനാണ്..മൂലക്കല്ലായിരുന്നു ഞാൻ തിരിച്ചുവരും.ഇന്നല്ലെങ്കിൽ നാളെ,അതിനായി കാത്തിരിക്കുകയാണ്.' ഏൽദോസ് കുന്നപ്പിള്ളിൽ പറഞ്ഞു.