< Back
Kerala
സഭയിൽ ചുറ്റിക്കറങ്ങി തൃക്കാക്കര; പാളയത്തിലെ പട എൽ.ഡി.എഫിന്‌ വെല്ലുവിളിയാകുന്നു
Kerala

സഭയിൽ ചുറ്റിക്കറങ്ങി തൃക്കാക്കര; പാളയത്തിലെ പട എൽ.ഡി.എഫിന്‌ വെല്ലുവിളിയാകുന്നു

Web Desk
|
7 May 2022 7:09 PM IST

സഭയെ വലിച്ചിഴച്ച് അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന നിലപാടിലാണ് ആലഞ്ചേരിയും സിപിഎമ്മും

തൃക്കാക്കര: ജോ ജോസഫിന്റെ സ്ഥാനാർഥിത്വത്തെ ചൊല്ലി സിറോ മലബാർ സഭയിൽ കലഹം മുറുകുന്നു. കർദിനാൾ ജോർജ് ആലഞ്ചേരിയെ സംശയ മുനയില്‍ നിര്‍ത്തിയാണ് മുതിർന്ന വൈദികൻ പോൾ തേലക്കാട്ട് മീഡിയവണ്ണിനോട് പ്രതികരിച്ചത്. സഭയെ വലിച്ചിഴച്ച് അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന നിലപാടിലാണ് ആലഞ്ചേരിയും സിപിഎമ്മും.

തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കർദിനാൾ ജോർജ് ആലഞ്ചേരിയുടെ നോമിനിയാണെന്ന ആരോപണം ആദ്യം ഉന്നയിച്ചത് എറണാകുളം- അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികളുടെ കൂട്ടായ്മയായ അൽമായ മുന്നേറ്റമാണ്. അത് ശരിവെക്കുന്ന തരത്തിലാണ് സത്യദീപം എഡിറ്ററും സിറോ മലബാർ സഭ മുൻ വക്താവുമായ ഫാദർ പോൾ തേലക്കാട്ടിന്റെ പ്രതികരണം. സ്ഥാനാർഥി നിർണയത്തിൽ ഇടപെട്ടിട്ടില്ലെന്ന് വിശദീകരിച്ച് ജോർജ് ആലഞ്ചേരി വാർത്താക്കുറിപ്പ് ഇറക്കിയതിനെയും വിമർശിക്കുന്നു.

സഭയുടെ ഉടമസ്ഥതയിലുള്ള ലിസി ആശുപത്രിയിൽ വെച്ച് ഡയറക്ടർ ഫാദർ പോൾ കരേടനെ ഒപ്പമിരുത്തി വാർത്താ സമ്മേളനം നടത്തിയതടക്കം വിവാദമായതോടെ പ്രതിരോധം തീർക്കുകയാണ് സിപിഎം. ജോ ജോസഫിനെ സ്ഥാനാർഥിയാക്കിയതോടെ ക്രൈസ്തവ വോട്ട് ഒപ്പം പോരുമെന്ന സിപിഎം പ്രതീക്ഷക്ക് മങ്ങലേൽപ്പിക്കുന്നതാണ് സഭയ്ക്കുള്ളിലെ കലഹം.

Similar Posts