
കൊയിലാണ്ടിയിൽ ക്ഷേത്രോത്സവത്തിനിടെ ആനകൾ ഇടഞ്ഞു; മൂന്ന് മരണം, മുപ്പതിലധികം പേർക്ക് പരിക്കേറ്റു
|കുത്തു കൊണ്ട ആന തിരിഞ്ഞപ്പോൾ തകർന്നു വീണ ഓഫീസ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ കുടുങ്ങിയവരാണ് മരിച്ചത്
കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ രണ്ട് ആന ഇടഞ്ഞു. മൂന്ന് പേര്‍ മരിച്ചു. കുറുവങ്ങാട് സ്വദേശികളാണ് മരിച്ചത്. ലീല, അമ്മുക്കുട്ടി, രാജൻ എന്നിവരാണ് മരിച്ചത്. മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
12 പേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചിട്ടുണ്ട്. 7 സ്ത്രീകൾ, 1 പെൺകുട്ടി, 4 പുരുഷന്മാർ എന്നിവരെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. മൃതദേഹങ്ങളും മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ട് ആനകളെയും തളച്ചു. കുത്തു കൊണ്ട ആന തിരിഞ്ഞപ്പോൾ തകർന്നു വീണ ഓഫീസ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ കുടുങ്ങിയവരാണ് മരിച്ചത്.
6 മണിയോടെയാണ് സംഭവം. ഉഗ്ര ശബ്ദത്തില്‍ കരിമരുന്ന് പ്രയോഗം നടത്തിയപ്പോഴാണ് സംഭവം. പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞത്. കരിമരുന്ന് പ്രയോഗത്തിന്റെ പ്രഗമ്പനത്തില്‍ സമീപത്തെ കെട്ടിടങ്ങളുടെ ഓടുകളും ഇളകി വീണിരുന്നു. ഇതിനിടെ ഒരു ആന ഇടഞ്ഞു. ഈ ആന തൊട്ടടുത്ത് നിന്ന മറ്റൊരു ആനയെ കുത്തുകയും രണ്ട് ആനകളും ഇടഞ്ഞോടുകയുമായിരുന്നു. ഇതോടെ പരിഭ്രാന്തരായി ആളുകള്‍ ഓടി. ഇതിനിടെയാണ് ആളുകൾക്ക് പരിക്കേറ്റത്. ആനകളെ പാപ്പാന്മാർ തന്നെ തളച്ചു. ആനയുടെ ആക്രമണത്തിൽ ദേവസ്വം ഓഫീസ് തകർന്നിട്ടുണ്ട്.