Kerala
കറുത്ത മാസ്‍ക് ധരിക്കണമെന്ന് എന്താണിത്ര നിര്‍ബന്ധം; മാസ്ക് അഴിപ്പിക്കലിനെ ന്യായീകരിച്ച് ഇ.പി ജയരാജന്‍
Kerala

'കറുത്ത മാസ്‍ക് ധരിക്കണമെന്ന് എന്താണിത്ര നിര്‍ബന്ധം'; മാസ്ക് അഴിപ്പിക്കലിനെ ന്യായീകരിച്ച് ഇ.പി ജയരാജന്‍

Web Desk
|
12 Jun 2022 10:38 AM IST

മുഖ്യമന്ത്രിക്കെതിരെ അക്രമം നടത്താൻ ലക്ഷ്യമിടുന്നവർക്ക് പ്രോത്സാഹനം നൽകരുതെന്ന് ജയരാജന്‍

കണ്ണൂര്‍: കറുത്ത മാസ്ക് അഴിപ്പിക്കുന്നതിനെ ന്യായീകരിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. കറുത്ത മാസ്കും ഷർട്ടും തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധമെന്ന് ചോദിച്ച ജയരാജന്‍ മാധ്യമങ്ങൾ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ അക്രമം നടത്താൻ ലക്ഷ്യമിടുന്നവർക്ക് പ്രോത്സാഹനം നൽകരുതെന്ന് ജയരാജന്‍ പറഞ്ഞു.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് ഇന്നും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി ഇന്നലെ രാത്രി തങ്ങിയ തൃശൂർ രാമ നിലയത്തിൽ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ രാത്രി യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ രാമനിലയത്തിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി.

മലപ്പുറത്തുള്ള പൊതു പരിപാടികൾക്കായി ഇന്ന് 9 മണിക്കാണ് മുഖ്യമന്ത്രി തൃശൂരില്‍ നിന്ന് പുറപ്പെട്ടത്. വഴിയിൽ ഉണ്ടാകുന്ന പ്രതിഷേധം കണക്കിലെടുത്ത് എല്ലായിടങ്ങളിലും പോലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. തവനൂരിലും പുത്തനത്താണിയിലും 500 ലധികം പൊലീസുകാരെ വിന്യസിച്ചു. കുറ്റിപ്പുറത്ത് മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസിന്‍റേയും യൂത്ത് ലീഗിന്‍റേയും നേതൃത്വത്തില്‍ വന്‍ പ്രതിഷേധമരങ്ങേറി. കുറ്റിപ്പുറം പൊന്നാനി റോഡ് പൊലീസ് പൂര്‍ണമായും അടച്ചു. മലപ്പുറത്തും കോഴിക്കോടുമാണ് മുഖ്യമന്ത്രിക്ക് ഇന്ന് പൊതു പരിപാടികള്‍ ഉള്ളത്.

തൃശൂര്‍ നിന്നും മലപ്പുറത്തേക്ക് തിരിച്ച മുഖ്യമന്ത്രിയെ കുന്ദംകുളത്ത് വച്ച് ബി.ജെ.പി പ്രവർത്തകർ കരിങ്കൊടി കാണിച്ചു. നാല് ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.


Related Tags :
Similar Posts