< Back
Kerala
കുഞ്ഞിനെ കൊന്ന അവളുടെ മുഖമൊന്ന് കാണിക്ക് സാറേ;  തെളിവെടുപ്പിനെത്തിച്ച അമ്മക്കെതിരെ ജനരോഷം
Kerala

'കുഞ്ഞിനെ കൊന്ന അവളുടെ മുഖമൊന്ന് കാണിക്ക് സാറേ'; തെളിവെടുപ്പിനെത്തിച്ച അമ്മക്കെതിരെ ജനരോഷം

Web Desk
|
23 May 2025 12:57 PM IST

കുഞ്ഞിനെ പുഴയിലേക്ക് എറിഞ്ഞ മൂഴിക്കുളം പാലത്തിലെത്തിച്ചാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്

കൊച്ചി: ആലുവയിൽ മകളെ പുഴയിലേക്ക് എറിഞ്ഞുകൊന്ന കേസില്‍ അമ്മയുമായി തെളിവെടുപ്പ് നടത്തി. കുഞ്ഞിനെ പുഴയിലേക്ക് എറിഞ്ഞ മൂഴിക്കുളം പാലത്തിലെത്തിച്ചാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. കുഞ്ഞിനെ എറിഞ്ഞസ്ഥലവും എറിഞ്ഞരീതിയും അമ്മ പൊലീസിന് വിശദീകരിച്ചു. ജനരോഷം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. നിരവധി പേര്‍ പ്രതിയെ കാണാനായി പാലത്തിലെത്തിയിരുന്നു. പ്രതിയുടെ മുഖം മറച്ചതിനെതിരെയടക്കം വൈകാരികമായ രീതിയില്‍ നാട്ടുകാര്‍ രോഷമറിയിച്ചു. ഇതിന്‍റെ പശ്ചാത്തലത്തില്‍ പാലത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതിയുമായി പൊലീസ് സ്ഥലത്ത് നിന്ന് പെട്ടന്ന് മടങ്ങുകയും ചെയ്തു.

കുട്ടിയെ കൊലപ്പെടുത്തുന്നതിന് തൊട്ടുമുന്‍പ് കൂട്ടിക്കൊണ്ടുപോയ അംഗന്‍വാടി, ആലുവ മണപ്പുറം എന്നിവിടങ്ങളിലെത്തിച്ചും പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നുണ്ട്.ഇവിടെയും കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം,പ്രതിയായ അമ്മക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്നാണ് പൊലീസ് കണ്ടെത്തൽ.മകൾ പീഡനത്തിനിരയായത് തനിക്ക് അറിയില്ലായിരുന്നുവെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. ഭര്‍ത്താവിന്‍റെ സഹോദരന്‍ കുട്ടിയെ പീഡിപ്പിച്ച കാര്യം പൊലീസുകാര്‍ പറഞ്ഞപ്പോഴാണ് അമ്മ അറിയുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഭർത്താവും വീട്ടുകാരും ചേർന്ന് തന്നെ ഒറ്റപ്പെടുത്തിയിരുന്നു. കുട്ടികളും തന്നെ ഒഴിവാക്കാൻ ശ്രമിച്ചു. അതിൽ താൻ കടുത്ത വിഷമത്തിലായിരുന്നെന്നും അതിന്റെ പ്രതികാരമായാണ് പുഴയിൽ എറിഞ്ഞ് കൊന്നതെന്നും അമ്മയുടെ മൊഴിയില്‍ പറയുന്നു. കുട്ടിയെ ഇല്ലാതാക്കിയാല്‍ ഭര്‍തൃവീട്ടുകാരുടെ വിഷമം കാണാന്‍ കഴിയും എന്നതായിരുന്നു കൊലപാതകം നടത്തിയതെന്നും അമ്മയുടെ മൊഴിയില്‍ പറയുന്നു. ഭർത്താവിന്റെ വീട്ടിൽ നിന്ന് മോശം അനുഭവം നേരിട്ടിരുന്നതായും കേസിലെ ചോദ്യം ചെയ്യലിനിടെ അമ്മ പറഞ്ഞു.

എന്നാല്‍ അമ്മയുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയെയും പിതൃസഹോദരനെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യും.

മൂന്ന് ദിവസം മുമ്പാണ് മൂന്ന് വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയത്. അംഗണ്‍വാടിയിൽ നിന്ന് കൂട്ടിവരുമ്പോൾ കുട്ടിയെ ബസിൽ നിന്ന് കാണാതായി എന്നായിരുന്നു അമ്മ ആദ്യം മൊഴി നൽകിയിരുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് പുഴയിലെറിഞ്ഞ് കൊന്നുവെന്ന് അമ്മ സമ്മതിച്ചത്. തുടർന്ന് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുട്ടി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട കാര്യം വ്യക്തമാകുന്നത്. ഇന്നലെ നടന്ന വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു. ഒന്നരവര്‍ഷത്തിലേറയായി പ്രകൃതിവിരുദ്ധ പീഡനത്തിനും കുട്ടി ഇരയായിട്ടുണ്ടെന്നും കുട്ടിയുടെ ശരീരത്തിൽ മുറിവുകളുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ പറയുന്നു.


Similar Posts