< Back
Kerala
റോയ് മരിച്ചിട്ടും റെയ്ഡ് തുടർന്നു; ഐടി ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്ന് കുടുംബം
Kerala

റോയ് മരിച്ചിട്ടും റെയ്ഡ് തുടർന്നു; ഐടി ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്ന് കുടുംബം

Web Desk
|
30 Jan 2026 8:38 PM IST

ആദായ നികുതി വകുപ്പ് അഡീഷണൽ കമ്മീഷണർ കൃഷ്ണപ്രസാദിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്

ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയിയുടെ മരണത്തിൽ ആദായ നികുതി വകുപ്പിനെതിരെ ഗുരുത ആരോപണവുമായി കുടുംബം. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടർന്നാണ് റോയ് ജീവനൊടുക്കിയതെന്നാണ് ആരോപണം. ആദായ നികുതി വകുപ്പ് അഡീഷണൽ കമ്മീഷണർ കൃഷ്ണപ്രസാദിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. റോയ് മരിച്ചിട്ടും ആദായ വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് തുടർന്നുവെന്നാണ് വിവരം.

മൂന്ന് ദിവസമായി റോയിയെ ആദായ വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയായിരുന്നു. ഇത് റോയിയെ മാനസികമായി തളർത്തി. ഇക്കഴിഞ്ഞ ഡിസംബറിലും ആദായ വകുപ്പ് ഉദ്യോഗസ്ഥർ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസിൽ റെയ്ഡ് നടത്തിയിരുന്നു. അന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ നൽകിയിരുന്നുവെന്നും കുടുംബം പറഞ്ഞു.

ഇന്ന് ഉച്ചയോടെയാണ് റോയ് ജീവനൊടുക്കുന്നത്. രാവിലെയോടെ ആദായ വകുപ്പ് ഉദ്യോഗസ്ഥർ കോൺഫിഡന്റ് ഗ്രൂപ്പിന്റെ അശോക് നഗറിലുള്ള കോർപ്പറേറ്റ് ഓഫീസിൽ പരിശോധനക്ക് എത്തിയിരുന്നു. രണ്ട് മണിയോടെ റോയ് ഓഫീസിലേയ്ക്ക് എത്തി. ഇതിന് പിന്നാലെ ആദായ വകുപ്പ് ഉദ്യോഗസ്ഥർ റോയിയെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. തുടർന്ന് റോയിയോട് ചില രേഖകൾ ഹാജരാക്കാൻ ആദായ വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. എന്നാൽ ഒരു മണിക്കൂർ കഴിഞ്ഞിട്ടും രേഖകൾ ഹാജരാക്കിയില്ല. തുടർന്ന് സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ച് റോയ് സ്വയം നിറയൊഴിക്കുകയായിരുന്നു. ആദായ വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിൽവെച്ചായിരുന്നു നിറയൊഴിച്ചത്.

തലക്ക് ഗുരുതരമായി പരിക്കേറ്റ റോയിയെ ആദായ നികുതി ഉദ്യോഗസ്ഥർ തന്നെയാണ് ബംഗളൂരുവിലെ നാരായണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. റോയിയുടെ മൃതദേഹം നിലവിൽ നാരായണ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Similar Posts