< Back
Kerala
Thakazhi farmer death, Vandanam medical college, farmer Prasad suicide death, Farmers suicide death in Kerala
Kerala

തകഴിയിൽ കർഷകന്റെ മരണം: വണ്ടാനം മെഡി. കോളജിൽ ചികിത്സ നൽകിയില്ലെന്ന് സുഹൃത്തുക്കൾ

Web Desk
|
11 Nov 2023 1:02 PM IST

പി.ആർ.എസ് വായ്പയുടെ തിരിച്ചടവിന്റെ പേരിൽ ആരും ജീവനൊടുക്കാനുള്ള സാഹചര്യം കേരളത്തിലില്ലെന്ന് മന്ത്രി ജി.ആർ അനിൽ

ആലപ്പുഴ: തകഴിയിലെ കർഷകൻ പ്രസാദിന്റെ മരണത്തിൽ ഗുരുതര ആരോപണവുമായി സുഹൃത്തുക്കൾ. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ പ്രസാദിനെ വണ്ടാനം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും വേണ്ട ചികിത്സ നൽകിയില്ലെന്നാണ് സുഹൃത്തുക്കളുടെ ആരോപണം. അതേസമയം, പി.ആർ.എസ് വായ്പാ തിരിച്ചടവിൽ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമില്ലെന്ന് മന്ത്രി ജി.ആർ അനിൽ കുമാർ പ്രതികരിച്ചു.

മെഡിക്കൽ കോളജിൽ ഐ.സി.യു ബെഡ് ഒഴിവില്ലെന്നു പറഞ്ഞ് ചികിത്സ നിഷേധിച്ചതായി സുഹൃത്തുക്കൾ പറയുന്നു. മെഡിക്കൽ കോളജിൽനിന്ന് വേണ്ട ചികിത്സ നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞതായും ഇവർ പറഞ്ഞു.

തകഴി കുന്നുമ്മ അംബേദ്കർ കോളനിയിലെ പ്രസാദ്(55) ആണ് ഇന്നു മരിച്ചത്. ബി.ജെ.പി കർഷക സംഘടനയായ കിസാൻ സംഘിന്റെ ജില്ലാ പ്രസിഡന്റാണ് പ്രസാദ്. നെല്ല് സംഭരിച്ചതിന്റെ വില പി.ആർ.എസ് വായ്പയായി കിട്ടിയിരുന്നു. എന്നാൽ, സർക്കാർ പണം തിരിച്ചടയ്ക്കാത്തതിനാൽ മറ്റു വായ്പകൾ കിട്ടിയിരുന്നില്ലെന്ന് കുടുംബം ആരോപിച്ചു. വായ്പ ലഭിക്കാത്തതിനാലുള്ള പ്രയാസങ്ങളെ കുറിച്ച് പ്രസാദ് കിസാൻ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് പറയുന്ന ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്.

കർഷകന്റെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി ജി.ആർ അനിൽ പ്രതികരിച്ചു. പി.ആർ.എസ് വായ്പയുടെ തിരിച്ചടവിന്റെ പേരിൽ ആരും ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം കേരളത്തിലില്ല. തിരിച്ചടവിൽ സർക്കാർ വീഴ്ച വരുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Summary: Prasad did not receive proper treatment at Vandanam Medical College: Farmer alleges in the Thakazhi farmer death

Similar Posts