
'യുഡിഎഫ് സർക്കാരിന് പണി കൊടുക്കണമെന്ന് സോളാർ കേസ് പരാതിക്കാരി ആവശ്യപ്പെട്ടു'; ഫെനി ബാലകൃഷ്ണന്‍റെ മൊഴി
|കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിലാണ് ഫെനി ബാലകൃഷ്ണൻ മൊഴി നൽകിയത്
കൊല്ലം: സോളാർ കേസിൽ കെ.ബി.ഗണേഷ് കുമാറിന് കുരുക്കായി മൊഴി. യുഡിഎഫ് സർക്കാരിന് പണി കൊടുക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ മൊഴി നൽകി.
ജയിലിൽ വച്ച് പരാതിക്കാരി കൈമാറിയ 21 പേജുള്ള കത്തിൽ യുഡിഎഫ് നേതാക്കൾക്കെതിരെ ലൈംഗിക ആരോപണങ്ങൾ ഇല്ലായിരുന്നു. പരാതിക്കാരിയുടെ നിർദേശപ്രകാരം കത്ത് മന്ത്രി ഗണേഷ് കുമാറിന്‍റെ ബന്ധുവിന് കൈമാറി എന്നും ഫെനിയുടെ മൊഴിയിൽ പറയുന്നു.
സോളാർ പരാതിക്കാരിയുടേതായ് പുറത്തു വന്ന കത്തിൽ യുഡിഎഫ് നേതാക്കൾക്ക് എതിരെ ലൈംഗികാരോപണങ്ങൾ ഉണ്ടായിരുന്നു. കത്തിൽ ഗൂഢാലോചനയുടെ ഭാഗമാണ് 4 പേജുകൾ കൂട്ടിച്ചേര്‍ത്തതെന്ന സുധീർ ജേക്കബിന്‍റെ പരാതിയിലാണ് ഫെനി കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിൽ നിർണായക മൊഴി നൽകിയത്. യുഡിഎഫ് സർക്കാരിന് പണി കൊടുക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടെന്നാണ് മൊഴി.
ഫെനി ബാലകൃഷ്ണന്‍റെ മൊഴിയെടുപ്പ് 25ന് തുടരും. തെരഞ്ഞെടുപ്പ് കഴിയുംവരെ കേസിന്‍റെ വിചാരണ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഗണേഷ് കുമാറിന്‍റെ ഹരജിയും കോടതി പരിഗണിക്കും. ഫെനി ഉൾപ്പടെ ഉള്ളവർ നൽകുന്ന തുടർമൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാവും ഗണേഷ് കുമാര്‍ ഉൾപ്പടെ ഉള്ളവർക്ക് എതിരെയുള്ള കോടതിയുടെ തുടർനടപടി.