< Back
Kerala
antony raju, cpm, highcourt
Kerala

ആന്റണി രാജുവിന് ആശ്വാസം; തൊണ്ടിമുതൽ മോഷണക്കേസിലെ എഫ്.ഐ.ആർ ഹൈക്കോടതി റദ്ദാക്കി

Web Desk
|
10 March 2023 2:23 PM IST

ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിധി പറഞ്ഞത്

കൊച്ചി: തൊണ്ടിമുതൽ മോഷണക്കേസിൽ ഗതാഗത മന്ത്രി ആന്റണി രാജുവിന് ആശ്വാസം. തനിക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു . ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.

കോടതിയിലിരിക്കുന്ന തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന സംഭവത്തിൽ പൊലീസിന് കേസ് എടുക്കാൻ കഴിയില്ലെന്ന സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് എഫ്‌ഐആർ റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചത്. തൊണ്ടിമുതൽ മോഷ്ടിച്ചുവെന്ന് പരാതി ഉണ്ടെങ്കിൽ മജിസ്‌ട്രേറ്റ് കോടതിയാണ് രംഗത്ത് വരേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ കേസിന്റെ ഗൗരവം കണക്കിലെടുത്ത് നിയമ നടപടികൾ പാലിച്ച് വീണ്ടും നിയമ നടപടികൾ ആരംഭിക്കുന്നതിന് ഉത്തരവ് തടസമല്ലെന്നും ജസ്റ്റിസ് സിയാദ് റഹ്മാൻ ചൂണ്ടിക്കാട്ടി. കേസിലെ ആരോപണങ്ങൾ നീതിനിർവഹണ സംവിധാനത്തെ ബാധിക്കുന്നതായതിനാൽ ഇക്കാര്യത്തിൽ റജിസ്ട്രി തുടർനടപടികൾ സ്വീകരിക്കേണ്ടതുണ്ടന്നും കോടതി പറഞ്ഞു.

ലഹരിമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാൻ അഭിഭാഷകനായിരുന്ന സമയത്ത് ആന്റണി രാജു തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്നാണ് കേസ്. കേസിൽ വിദേശ പൗരനെ വഞ്ചിയൂർ സെഷൻസ് കോടതി പത്ത് വർഷം തടവിന് ശിക്ഷിച്ചെങ്കിലും ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ വെറുതെ വിട്ടിരുന്നു. ആൻറണി രാജു, കോടതി ജീവനക്കാരനായ ജോസ്, എന്നിവർക്കെതിരെ 2006 മാർച്ച് ഇരുപത്തി നാലിന് ഇതിൻറെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.

Similar Posts