
ഒന്നല്ല,രണ്ടല്ല...; കൊല്ലത്ത് തീ തുപ്പുന്ന വാഹനങ്ങൾ യഥേഷ്ടം, ഓട്ടോ ഷോയിലെത്തിയത് നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ നിരവധി വാഹനങ്ങള്‍
|കൊല്ലം ചവറ എംഎസ്എന്‍ കോളജിൽ ശനിയാഴ്ച നടന്ന ഓട്ടോ ഷോയിലാണ് തീ തുപ്പുന്ന വാഹനങ്ങൾ എത്തിച്ചത്
കൊല്ലം: കൊല്ലത്ത് തീ തുപ്പുന്ന വാഹനങ്ങൾ യഥേഷ്ടം. കൊല്ലം ചവറ എംഎസ്എന്‍ കോളജിൽ ശനിയാഴ്ച നടന്ന ഓട്ടോ ഷോയിലാണ് തീ തുപ്പുന്ന വാഹനങ്ങൾ എത്തിച്ചത്. നിയമ വിരുദ്ധമായി രൂപമാറ്റം നടത്തിയ നിരവധി വാഹനങ്ങൾ ഷോയ്ക്ക് എത്തിച്ചതിന്റെ ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. വാഹനങ്ങളില്‍ അപകടരമായ ഒരു മാറ്റവും വരുത്താന്‍ പാടില്ലെന്നും മേളകളിലോ എക്സ്പോകളിലോ ഇത്തരം വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കാനും പാടില്ലെന്നും എംവിഡി ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ നിയമം ലംഘിച്ചാണ് നിരവധി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ചവറ എംഎസ്എന്‍ കോളജിലെ ഓട്ടോ ഷോയില്‍ എത്തിച്ചത്.
സൈലൻസറിൽ നിന്ന് ഉൾപ്പടെ തീ പുറപ്പെടുവിക്കുന്ന കാറുകളും ഉണ്ടായിരുന്നു. ക്യാമ്പസിനുള്ളിൽ വലിയ ശബ്ദത്തിൽ കുട്ടികളെ പേടിപ്പിക്കുന്ന തരത്തിൽ ആയിരുന്നു പല വാഹനങ്ങളും. വിവിധ ക്യാമ്പസുകളിൽ ഓട്ടോ ഷോ നടത്തുന്ന സംഘമാണ് ചവറയിലും എത്തിയത്. ലക്ഷണങ്ങൾ ചെലവാക്കിയാണ് വാഹനങ്ങൾ എത്തിക്കുന്നത്. നിയമ വിരുദ്ധമായ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് എംവിി ഉദ്യോഗസ്ഥർ അറിയിച്ചു. പരിപാടിയുടെ പൂർണ ഉത്തരവാദിത്തം കുട്ടികൾക്ക് എന്നാണ് മാനേജ്മെന്റ് വിശദീകരണം.
കഴിഞ്ഞദിവസം തീ തുപ്പുന്ന മറ്റൊരു കാർ എംവിഡി പിടികൂടിയിരുന്നു. കൊല്ലം കുണ്ടറ ഇളമ്പള്ളൂരില്‍ തീ തുപ്പി നിരത്തില്‍ ഭീതി സൃഷ്ടിച്ച കാറാണ് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയത്. പളളിക്കല്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്റെതാണ് വാഹനം. കാറിന്റെ രജിസ്‌ട്രേഷന്‍ രണ്ട് വർഷത്തേയ്ക്ക് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരുന്നു. എൻഫോഴ്സ്മെൻറ് ആര്‍ടിഒ ദിലുവും സംഘവുമാണ് വാഹനം കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ഓട്ടോ ഷോയില്‍ രൂപമാറ്റം വരുത്തിയ നിരവധി വാഹനങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.