
ഷൈൻ ലഹരി ഉപയോഗിച്ചെന്ന് ഫോറൻസിക് പരിശോധനയിൽ തെളിയിക്കാനായില്ല; പൊലീസിന് തിരിച്ചടി
|ഹോട്ടലിൽ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചെന്നായിരുന്നു കേസ്
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോക്ക് എതിരായ ലഹരിക്കേിൽ പൊലീസിന് തിരിച്ചടി. ഷൈൻ ലഹരി ഉപയോഗിച്ചെന്ന് ഫോറൻസിക് പരിശോധനയിൽ തെളിയിക്കാനായില്ല. ഹോട്ടലിൽ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചെന്നായിരുന്നു കേസ്.
ഡാൻസാഫ് പരിശോധനക്കിടെ ഷൈൻ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയത് വിവാദമായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു സംഭവം. കേസ് നിലനിൽക്കുമോ എന്നതിൽ പൊലീസ് നിയമോപദേശം തേടും.
പൊലീസിനെ കണ്ട് പേടിച്ചോടിയതാണെന്നായിരുന്നു ഷൈന്‍റെ മൊഴി. ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മുറിയില്‍ നിന്നും ഓടി രക്ഷപ്പെട്ട ഷൈന്‍ പിന്നീട് പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് ചുമത്തിയ വകുപ്പുകള്‍. ഷൈന്‍ ടോം ചാക്കോയുടെ നഖം, മുടി തുടങ്ങിയ ശരീര സാംപിളുകള്‍ അന്വേഷണം സംഘം ശേഖരിച്ചിരുന്നു. ഇവ പരിശോധിച്ചിട്ടും മയക്കുമരുന്ന് ഉപയോഗം കണ്ടെത്താനായില്ല.
വാട്സ് ആപ് ചാറ്റ്, ഗൂഗിള്‍ പേ ഇടപാടുകളുടെ രേഖ തുടങ്ങി നിരവധി തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ഫോറന്‍സിക് പരിശോധന ഫലം ഷൈനിന് അനുകൂലമായതോടെ കേസ് നിലനില്‍ക്കാനുള്ള സാധ്യത കുറവാണ്. അതിനാല്‍ നിയമോപദേശം തേടാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.
നേരത്തെ തൊടുപുഴയിലെ ഡീ അഡിക്ഷൻ സെന്‍ററിൽ ചികിത്സ തേടിയിരുന്നു ഷൈൻ. ഷൈൻ ലഹരിക്ക് അടിമയാണെന്ന് എക്സൈസ് പറഞ്ഞിരുന്നു. എക്സൈസിന്‍റെ വിമുക്തി പദ്ധതിയുടെ ഭാഗമായി ഡീ അഡിക്ഷൻ സെന്‍ററിലേക്ക് മാറ്റിയത്. ഷൈൻ ആവശ്യപ്പെട്ടിട്ടാണ് ഡീ അഡിക്ഷൻ സെന്‍ററിലേക്ക് മാറ്റിയത്.