< Back
Kerala
ആക്ഷേപിക്കുന്നവര്‍ മത്സ്യത്തൊഴിലാളികളുടെ ജീവിക്കാനുള്ള പോരാട്ടം കാണണം: വെള്ളാപ്പള്ളിയ്ക്ക് ലത്തീന്‍ അതിരൂപതയുടെ മറുപടി
Kerala

'ആക്ഷേപിക്കുന്നവര്‍ മത്സ്യത്തൊഴിലാളികളുടെ ജീവിക്കാനുള്ള പോരാട്ടം കാണണം': വെള്ളാപ്പള്ളിയ്ക്ക് ലത്തീന്‍ അതിരൂപതയുടെ മറുപടി

Web Desk
|
20 Aug 2022 6:49 AM IST

മതേതരത്വത്തിന്റെ പേര് പറഞ്ഞവര്‍ മതത്തിന്റെ പേരില്‍ വലിയ രീതിയില്‍ ആനുകൂല്യങ്ങള്‍ അടിച്ചു കൊണ്ട് പോകുന്നു എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന.

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനക്ക് ലത്തീൻ അതിരൂപതയുടെ മറുപടി.ആക്ഷേപിക്കുന്നവർ മത്സ്യത്തൊഴിലാളികളുടെ ജീവിക്കാനുള്ള പോരാട്ടം കാണണമെന്നും വെള്ളാപ്പള്ളി അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ക്ക് പലരെയും പിടിച്ച് കറക്കി നിര്‍ത്തിയിട്ടുണ്ടെന്നും ലത്തീൻ സഭാ വികാരി ജനറൽ യൂജിൻ പെരേര മീഡിയവൺ സ്പെഷൽ എഡിഷനിൽ പറഞ്ഞു.

"വിമർശിക്കുന്നവർ നേരത്തേ വിചാരിച്ചിരുന്നെങ്കില്‍ മത്സ്യത്തൊഴിലാളി സമൂഹം പൊതുധാരയിലേക്കെത്തുമായിരുന്നു. ആരെയെങ്കിലും താലോലിക്കാന്‍ വേണ്ടി മത്സ്യത്തൊഴിലാളികളുടെ മുതുകത്ത് കയറിയാല്‍ മത്സ്യത്തൊഴിലാളികള്‍ വിട്ടു കൊടുക്കില്ല. മത്സ്യത്തൊഴിലാളികള്‍ നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടമാണ്. കേരളത്തിലങ്ങോളമിങ്ങോളമുള്ള വിവിധ തൊഴിലാളി സംഘടനകള്‍ മത്സ്യത്തൊഴിലാളികളുടെ ഈ ന്യായമായ പോരാട്ടത്തിന് കൂടെയുണ്ട്". അദ്ദേഹം പറഞ്ഞു

മതേതരത്വത്തിന്റെ പേര് പറഞ്ഞവര്‍ മതത്തിന്റെ പേരില്‍ വലിയ രീതിയില്‍ ആനുകൂല്യങ്ങള്‍ അടിച്ചു കൊണ്ട് പോകുന്നു എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന. തിരുവനന്തപുരത്ത് ഒരു സമുദായക്കാര്‍ സര്‍ക്കാരിനെ കുഞ്ചിക്ക് പിടിച്ചു നിര്‍ത്തുന്നത് കണ്ടില്ലേയെന്നും ആ സമുദായത്തിന് വേണ്ടി അവരുടെ ആത്മീയ നേതാക്കള്‍ വരെ ഉടുപ്പിട്ട് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് സമരം ചെയ്യാന്‍ വന്നുവെന്നും വെള്ളാപ്പള്ളി ആക്ഷേപമുന്നയിച്ചിരുന്നു. ഈ പ്രസ്താവനയ്‌ക്കെതിരായാണ് യൂജിൻ പെരേരയുടെ മറുപടി.



Similar Posts