< Back
Kerala
G Sukumaran Nair
Kerala

മറ്റ് മതങ്ങളുടെ ആചാരങ്ങളെ വിമർശിക്കാൻ മുഖ്യമന്ത്രിക്കോ ശിവഗിരി മഠത്തിനോ ധൈര്യമുണ്ടോ? സുകുമാരന്‍ നായര്‍

Web Desk
|
2 Jan 2025 12:26 PM IST

ഹിന്ദുവിൻ്റെ നേരെ എല്ലാം അടിച്ചേൽപ്പിക്കാമെന്ന പിടിവാശി വേണ്ട

കോട്ടയം: ക്ഷേത്രത്തിലെ വസ്ത്രധാരണ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ശിവഗിരി മഠത്തെയും വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ട്. അത് മാറ്റാന്‍ ശ്രമിക്കുന്നത് ശരിയല്ല, ഇത്തരത്തിലുള്ള കാര്യങ്ങളെ മുഖ്യമന്ത്രി പിന്തുണയ്ക്കാൻ പാടില്ലായിരുന്നുവെന്നും സുകുമാരൻ നായർ പറഞ്ഞു.

ശിവഗിരി തീർത്ഥാടനത്തിനിടെയാണ് സ്വാമി സച്ചിദാനന്ദ ക്ഷേത്രങ്ങളിൽ ഷർട്ടൂരി കയറുന്ന ആചാരം ഒഴിവാക്കണമെന്ന് ആവശ്യം മുന്നോട്ടുവച്ചത്. പിന്നാലെ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. ഇതിനെയാണ് കടുത്ത ഭാഷയിൽ എൻഎസ്എസിന്‍റെ ജനറൽ സെക്രട്ടറി സുകുമാരൻ നായർ വിമർശിച്ചത്. ഓരോ ക്ഷേത്രങ്ങൾക്കും ഓരോ ആചാരമുണ്ടെന്നും ഹിന്ദുവിന്‍റെ നേരെയെല്ലാം അടിച്ചേൽപ്പിക്കാമെന്ന് തോന്നൽ അംഗീകരിക്കാനാവില്ലെന്ന് സുകുമാരൻ നായർ തുറന്നടിച്ചു.

അതേസമയം സനാതന ധർമം സംബന്ധിച്ച മുഖ്യമന്ത്രി പറഞ്ഞത് ശരിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് എൻഎസ്എസ് കടുത്ത വിമർശനം ഉയർത്തുമ്പോഴും എസ്എൻഡിപി യോഗം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

രമേശ് ചെന്നിത്തല എൻഎസ്എസിന്‍റെ പുത്രനാണെന്നും സുകുമാരൻ നായർ പറഞ്ഞു.അദ്ദേഹത്തെ മന്നം ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനായി വിളിച്ചത് കോൺഗ്രസ് എന്ന മുദ്രയിലല്ല. രമേശ് കളിച്ച് നടന്ന കാലം മുതൽ എൻഎസ്എസിന്‍റെ സന്തതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.



Similar Posts