< Back
Kerala
kaloor stadium_usha suspension
Kerala

കലൂർ അപകടം: വിവാദങ്ങൾക്കൊടുവിൽ ജിസിഡിഎ ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്‌ത്‌ ഉത്തരവിറങ്ങി

Web Desk
|
14 Jan 2025 3:55 PM IST

എക്‌സിക്യൂട്ടീവ് എഞ്ചിനിയർ എസ്.എസ് ഉഷയെയാണ് സസ്പെൻഡ് ചെയ്‌തത്‌.

കൊച്ചി: കലൂർ സ്റ്റേഡിയത്തിന്‍റെ ചുമതലയുള്ള ജിസിഡിഎ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ സസ്പെന്‍ഡ് ചെയ്‌ത്‌ ഉത്തരവിറങ്ങി. എക്‌സിക്യൂട്ടീവ് എഞ്ചിനിയർ എസ്.എസ് ഉഷയെയാണ് സസ്പെൻഡ് ചെയ്‌തത്‌. ഉഷയെ സസ്പെന്‍ഡ് ചെയ്യാന്‍ ജനുവരി 4ന് തീരുമാനിച്ചിട്ടും ഉത്തരവിറങ്ങാത്തത് വിവാദമായതോടെയാണ് നടപടി.

ഇതിനിടെ സ്റ്റേഡിയം നൃത്തപരിപാടിക്ക് വിട്ടുനൽകരുതെന്ന നിലപാടെടുത്ത മൂന്ന് ഉദ്യോഗസ്ഥർക്ക് ജിസിഡിഎ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നൽകി. മൃദംഗവിഷന്‍റെ അപേക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ ചോർന്നതിന്‍റെ പേരിലാണ് നോട്ടീസ്. തുടർന്ന് സസ്പെന്‍ഷന്‍ തീരുമാനം വന്ന് 10 ദിവസം കഴിഞ്ഞിട്ടും കലൂർ സ്റ്റേഡിയത്തിന്‍റെ ചുമതലയുള്ള അസി.എഞ്ചിനീയറെ സസ്പെന്‍ഡ് ചെയ്യാനുള്ള ഉത്തരവിറങ്ങാത്തത്തിൽ വിമർശനം ശക്തമായിരുന്നു.

എസ്റ്റേറ്റ് ഓഫീസർ ശ്രീദേവി സി.ബി, സൂപ്രണ്ട് സിനി കെ.എ, സീനിയർ ക്ലർക്ക് രാജേഷ് രാജപ്പൻ എന്നിവർക്കാണ് ജിസിഡിഎ സെക്രട്ടറി കാരണംകാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. പരിപാടിയുടെ അലോട്ട്മെന്റ് ഫയലിൽ നിന്നും രേഖകളുടെ കളർ ഫോട്ടോകൾ ജനുവരി നാല് മുതൽ ദൃശ്യമാധ്യമങ്ങളിൽ വരാനുണ്ടായ സാഹചര്യം വിശദീകരിക്കണമെന്ന് നോട്ടീസിൽ പറയുന്നു.

കലൂർ സ്റ്റേഡിയം കാര്യമായ പരിശോധന നടത്താതെ നിർമാണത്തിന് അനുമതി നൽകിയ സംഭവത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ ഉഷയെ സസ്‌പെൻഡ് ചെയ്യാൻ ജിസിഡിഎ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പാക്കിയിരുന്നില്ല. ഉഷക്കെതിരായ നടപടിയിൽ ജീവനക്കാരുടെ പ്രതിഷേധം കണക്കിലെടുത്താണ് നടപടി മരവിപ്പച്ചതെന്നായിരുന്നു സൂചന. ഒരു ഉദ്യോഗസ്ഥയെ മാത്രം ബലിയാടാക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം.

Similar Posts