< Back
Kerala
ഒരിക്കലും എന്നെയും മക്കളേയും നേരിൽ കണ്ടിട്ടില്ലാത്തവർ പോലും ആർത്തട്ടഹസിക്കുന്നു,  ജീവനോടെ ഇരിക്കുന്നത് ദൈവത്തിന്‍റെ കരുതൽ: ജിജി മാരിയോ

 Photo| Facebook

Kerala

'ഒരിക്കലും എന്നെയും മക്കളേയും നേരിൽ കണ്ടിട്ടില്ലാത്തവർ പോലും ആർത്തട്ടഹസിക്കുന്നു, ജീവനോടെ ഇരിക്കുന്നത് ദൈവത്തിന്‍റെ കരുതൽ': ജിജി മാരിയോ

Web Desk
|
17 Nov 2025 10:13 AM IST

എന്‍റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് എനിക്ക് തന്നെ മനസിലാക്കാൻ കഴിയാത്ത ആഘാതങ്ങളുടെ യഥാർഥ്യങ്ങളിലേക്ക് ഞാൻ ഊളിയിട്ട് കൊണ്ടിരിക്കുകയാണ് ഇപ്പോൾ

തൃശൂര്‍: തന്‍റെയോ മക്കളുടെയും അറിവോ സമ്മതമോ ഇല്ലാതെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വീഡിയോകളും ഓഡിയോകളും സോഷ്യൽമീഡിയകളിൽ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇൻഫ്ലുവൻസര്‍ ജിജി മാരിയോ. സത്യമല്ലാത്ത ആരോപണങ്ങളുടെയും കുറ്റപെടുത്തലുകളുടെയും നടുവിൽ ചാപ്പ കുത്തി എല്ലാവരും ആഘോഷിക്കുന്നതിന്റെ ഇടയിലും അമ്മയും രണ്ട് പെൺമക്കളും ഇപ്പോഴും ജീവനോടെ ഇരിക്കുന്നത് ദൈവത്തിന്റെ കരുതലായി കാണുന്നുവെന്നും അവര്‍ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

നിലവിലുള്ള ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു പ്രേത്യേക കാര്യം അറിയിക്കുകയാണ്.. എന്‍റെയോ മക്കളുടെയോ അറിവോ സമ്മതമോ ഇല്ലാതെയാണ് സോഷ്യൽമീഡിയകളിൽ പല വീഡിയോ & ഓഡിയോ ക്ലിപ്പിംഗ്സ് പ്രചരിക്കപ്പെടുന്നത്. അത്തരം വീഡിയോകളും ഓഡിയോകളും പ്രചരിക്കുന്നതിൽ അതിതീവ്ര വേദനയും ഖേദവും ഉണ്ട്... ( അതിനെതിരെ സൈബര്‍ സെല്ലിൽ പരാതി കൊടുക്കാൻ മാത്രമാണ് എനിക്ക് കഴിഞ്ഞിട്ടുള്ളത്. അനൂപ് എന്ന വ്യക്തിയാണ് പ്രചരിപ്പിച്ചതെന്ന അറിവ് മാത്രം കിട്ടി. Anoop Karichery, കാഞ്ഞങ്ങാട്, കാസർകോട് ) എന്നും എല്ലാവരോടും നന്ദിയും കടപ്പാടും സ്നേഹവും മാത്രം.

എന്‍റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് എനിക്ക് തന്നെ മനസിലാക്കാൻ കഴിയാത്ത ആഘാതങ്ങളുടെ യഥാർഥ്യങ്ങളിലേക്ക് ഞാൻ ഊളിയിട്ട് കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ചുറ്റും നിൽക്കുന്നവരെയും ചങ്ക് പറിച്ചു സ്നേഹിച്ചവരെയും തിരിച്ചറിയുന്ന നിമിഷങ്ങളാണ്. ആ തിരിച്ചറിവ് ഒരു അഗ്നിപർവ്വതം പോലെ ഹൃദയത്തെ പൊട്ടിച്ചു കൊണ്ടിരിക്കുന്നു. ചില യഥാർഥ്യങ്ങൾ ഉണ്ടാക്കിയ മുറിവുകൾ നിലയ്ക്കാത്ത ചോര പ്രവാഹമൊലിക്കുന്ന അഴമേറിയ മുറിവാണ് സമ്മാനിച്ചത്.

ജീവിതത്തിലെ വേദനകളിലും നഷ്ട്ടങ്ങളിലും തിരസ്‌കരണങ്ങളിൽ നിന്നും ഉടലെടുത്ത എന്റെ ജീവിതമാണ് ഞാൻ പഠിപ്പിച്ചതും പ്രസംഗിച്ചതും.അതിലൊരു കളങ്കവുമില്ലയെന്നുള്ള എന്റെ നിലപാടിൽ ഇപ്പോഴും ഞാൻ ഉറച്ചു തന്നെയാണ് നിൽക്കുന്നത്. സത്യമല്ലാത്ത ആരോപണങ്ങളുടെയും കുറ്റപെടുത്തലുകളുടെയും നടുവിൽ ചാപ്പ കുത്തി എല്ലാവരും ആഘോഷിക്കുന്നതിന്റെ ഇടയിലും അമ്മയും രണ്ട് പെൺമക്കളും ഇപ്പോഴും ജീവനോടെ ഇരിക്കുന്നത് ദൈവത്തിന്റെ കരുതലായി കാണുന്നു. നുണ പ്രചാരണങ്ങൾക്ക് ഇത്രയേറെ ആഘോഷവും സ്വാധീനവും ഉണ്ടെന്ന് മനസ്സിലാക്കി തുടങ്ങിയ ദിവസങ്ങൾ.

ഒരിക്കലും എന്നെയും മക്കളേയും നേരിൽ കണ്ടിട്ടില്ലാത്തവർ പോലും ആർത്തട്ടഹസിക്കുന്നു. എന്നിലെ നന്മയേയും ആത്മാർഥയേയും സ്നേഹത്തേയും വലിച്ചു കീറി കടിച്ചു പറിച്ച് ചോര കുടിക്കുന്നു. എന്നിലെ കണ്ണുനീർ വറ്റി കണ്ണിൽ നിന്ന് ചോര ഒഴുകുന്ന ദിവസങ്ങൾ. ചുറ്റും ചോര കുടിക്കാൻ നിൽക്കുന്ന കുറുനരികൾ ആക്രോശവുമായി പതിയിരിക്കുന്ന കുറുനരികൾക്ക് നടുവിൽ തനിച്ചായി പോയ രണ്ട് മുയൽകുഞ്ഞുങ്ങളേയും ചേർത്ത് പിടിച്ചു നിൽക്കുന്ന പാവമൊരു അമ്മ മുയലിന്റെ അവസ്ഥ ആർക്കും ഇനി ഇങ്ങനെ സംഭവിക്കരുതേ എന്ന പ്രാർത്ഥന മാത്രം.

ഒരിക്കലും എന്റെ ജീവിതത്തിൽ നടക്കരുതെന്ന് ആഗ്രഹിച്ച കാര്യങ്ങൾ ആണ് നടന്നു കൊണ്ടിരിക്കുന്നത്. വേദനകളുടെയും അപമാനങ്ങളിടെയും ആഴം എത്ര വലുതാണെങ്കിലും എന്റെ ആത്മാവിലെ തീ ഇപ്പോഴും അണഞ്ഞിട്ടില്ല. സത്യത്തിന്റെ ജ്വാല എന്നിൽ ഇപ്പോഴും അഗ്നിയായി സ്ഫുരിക്കുന്നുണ്ട്.. ഇനി എന്റെയും മക്കളുടെയും മുന്നിൽ എന്താണ് കാത്തിരിക്കുന്നത് എന്ന് നിച്ഛയം ഇല്ലെങ്കിലും സത്യത്തിന്റെ ജ്വാലയിൽ നിന്നും ഞാൻ ധൈര്യം കണ്ടെത്തി കൊണ്ടിരിക്കുന്നു. കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുന്ന ഈ പോരാട്ടങ്ങളുടെയും അപമാനങ്ങളുടെയും ആരോപണങ്ങളുടെയും ഇടയിലും എന്റെ നിലപാടിൽ ഉറച്ച് തല ഉയർത്തി നിൽക്കാൻ ദൈവം ശക്തി തരുന്നുണ്ട്..ആരൊക്കെ കൈവിട്ടാലും തള്ളിപ്പറഞ്ഞാലും കുറ്റപെടുത്തിയാലും ദൈവം കൈവിടില്ല എന്ന വിശ്വാസം മാത്രമാണ് കൈമുതൽ.

Related Tags :
Similar Posts