< Back
Kerala
സ്വര്‍ണക്കടകളിലെ റെയ്ഡ്; വ്യാപാര മേഖലയില്‍ പൊലീസ് രാജ് നടപ്പാക്കാന്‍ ശ്രമമെന്ന് സ്വര്‍ണവ്യാപാരികള്‍
Kerala

സ്വര്‍ണക്കടകളിലെ റെയ്ഡ്; വ്യാപാര മേഖലയില്‍ പൊലീസ് രാജ് നടപ്പാക്കാന്‍ ശ്രമമെന്ന് സ്വര്‍ണവ്യാപാരികള്‍

Web Desk
|
7 Sept 2021 5:52 PM IST

മുഖ്യമന്ത്രി സ്വർണവ്യാപാരികളോട് യുദ്ധം പ്രഖ്യാപിക്കുകയാണെന്നും സ്വർണക്കടകളിലെ റെയ്ഡ് അവസാനിപ്പിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു

സ്വര്‍ണാഭരണ വില്‍പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ സർക്കാർ കർശന നടപടികളെടുക്കുമെന്ന വാര്‍ത്തയ്ക്കു പിന്നാലെ പ്രതിഷേധവുമായി വ്യാപാരികള്‍. സംസ്ഥാനത്ത് വ്യാപാരികളുടെമേൽ പൊലീസ് രാജ് നടപ്പാക്കാൻ ശ്രമിക്കുന്നുവെന്ന് സ്വർണ വ്യാപാരികൾ ആരോപിച്ചു. മുഖ്യമന്ത്രി സ്വർണവ്യാപാരികളോട് യുദ്ധം പ്രഖ്യാപിക്കുകയാണ്. സ്വർണക്കടകളിലെ റെയ്ഡ് അവസാനിപ്പിക്കണമെന്നും സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും വ്യാപാരികള്‍ പ്രതികരിച്ചു.

സംസ്ഥാനത്തെ സ്വര്‍ണ വ്യാപാര മേഖലയില്‍ നികുതിവെട്ടിപ്പ് നടക്കുന്നുവെന്ന കണ്ടെത്തലിനു പിന്നാലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് കര്‍ശനമായ പരിശോധന നടത്താന്‍ തീരുമാനമായത്. നികുതി വെട്ടിപ്പ് കണ്ടെത്തുകയാണെങ്കില്‍ ജി.എസ്.ടി രജിസ്ട്രേഷനടക്കം റദ്ദ് ചെയ്യാനായിരുന്നു സര്‍ക്കാര്‍ നീക്കം. ഇതിനെതിരെയാണ് സ്വര്‍ണവ്യാപാരികള്‍ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയത്.

ഏകദേശം പതിനയ്യായിരത്തോളം സ്വർണ വ്യാപാരികൾ, അയ്യായിരത്തോളം നിർമ്മാണസ്ഥാപനങ്ങൾ, നൂറുകണക്കിന് ഹോൾ സെയിൽ വ്യാപാരികൾ ഉൾപ്പെടയുള്ളവർ ഈ മേഖലയിൽ പ്രവർത്തിക്കുന്നു. 40 ലക്ഷം രൂപ വാർഷിക വിറ്റുവരവുള്ളവർ ജി.എസ്.ടി രജിസ്ട്രേഷന്റെ പരിധിയിൽ വരാത്തതിനാൽ ഏതാണ്ട് ഏഴായിരത്തോളം വ്യാപാരശാലകൾ ജി.എസ്‌.ടി രജിസ്ട്രേഷന് പുറത്താണ്. 40 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള ജി.എസ്.ടി രജിസ്ട്രേഷന്‍ എടുത്തിട്ടുള്ള 7000 ഓളം സ്വർണ വ്യാപാരികൾ മാത്രമാണ് നികുതിഘടനയുടെ പരിധിയിൽ വരുന്നത്.

പ്രതിസന്ധി കാലത്ത് വ്യാപാരികളെ കുടുതൽ പ്രതിസന്ധിയിലാക്കുകയാണ് സര്‍ക്കാരെന്നും കോവിഡ് കാലത്ത് വ്യാപാര സൗഹൃദ സംസ്ഥാനമാക്കണമെന്നും വ്യാപാരികള്‍ കൂട്ടിച്ചേര്‍ത്തു. സ്വർണക്കടകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ജി.എസ്.ടി ഓഫീസിലും, പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കുമെന്നത് വ്യാപാരിയുടെ സ്വാതന്ത്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും വ്യാപാരികള്‍ വ്യക്തമാക്കുന്നു. നിരന്തരം പരിശോധന നടത്തി പീഡിപ്പിക്കുന്ന സമീപനത്തിൽ മാറ്റം വരണമെന്നും അവർ ആവശ്യപ്പെട്ടു.

Similar Posts