< Back
Kerala
സ്വർണപ്പാളി വിവാദം: ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ദേവസ്വം ബോർഡ്
Kerala

സ്വർണപ്പാളി വിവാദം: ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ദേവസ്വം ബോർഡ്

Web Desk
|
3 Oct 2025 6:19 PM IST

സ്വർണപ്പാളി കടത്താൻ മനപൂർവ്വം ദ്വാരപാലക ശില്പത്തിൽ കേടുപാടു വരുത്തിയെന്ന് ശില്പി മഹേഷ്‌ പണിക്കർ ആരോപിച്ചു

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉടൻ ഹൈക്കോടതിയെ സമീപിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പിന്നിൽ ആരാണെന്നത് പുറത്തുവരണമെന്ന് ദേവസം മന്ത്രി വി.എൻ വാസവൻ പറഞ്ഞു.

ദ്വാരപാലക ശിൽപ പാളി ചെമ്പാണെന്ന് മുൻ ദേവസ്വം പ്രസിഡൻറ് എ.പത്മകുമാർ ആവർത്തിച്ചു. വിവാദങ്ങളിൽ സർക്കാരിനെയും ദേവസ്വം ബോർഡിനെയും പ്രതിപക്ഷം കടന്നാക്രമിക്കുകയാണ്. സ്വർണപ്പാളി കടത്താൻ മനപൂർവ്വം ദ്വാരപാലക ശില്പത്തിൽ കേടുപാടു വരുത്തിയെന്ന് ശില്പി മഹേഷ്‌ പണിക്കർ ആരോപിച്ചു. ചെമ്പു പാളിയിൽ സ്വർണ്ണം പൂശുന്നത് ശബരിമലയിൽ വെച്ചു ചെയ്യാവുന്ന ജോലി മാത്രമാണെന്നും മഹേഷ്‌ പണിക്കർ പറഞ്ഞു.

കോട്ടയം പള്ളിക്കത്തോട് ഇളംമ്പള്ളി ശ്രീ ധർമ്മശാസ്ത ക്ഷേത്രത്തിലും ശബരിമലയിലെ വാതിൽ പാളി എത്തിച്ചിരുന്നെന്ന് ഭാരവാഹികൾ പറഞ്ഞു. 2019 മാർച്ച്‌ 10ന് ക്ഷേത്രത്തിൽ പൂജകൾ നടന്നിരുന്നു. പൊതുസമ്മേളനത്തിൽ നടൻ ജയറാം പങ്കെടുത്തു. ഇളംമ്പള്ളി ക്ഷേത്രത്തിൽ നിന്നാണ് വാതിൽ പാളി ശബരിമലയിലേക്ക് കൊണ്ട് പോയതെന്നും ക്ഷേത്രം പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ മീഡിയവണിനോട് പറഞ്ഞു.

കപട ഭക്തന്മാർ നാട് ഭരിച്ചാൽ ഇങ്ങനെ ഇരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് നാളെ ചോദ്യം ചെയ്തേക്കും.

Similar Posts