< Back
Kerala
Gothra Mahasabha leader M. Geethanandan on Aadima living museum controversy, Malayalam breaking news

എം. ഗീതാനന്ദന്‍

Kerala

'ബാംബു ബോയ്‌സി'ൽ കാണുന്നതിനെക്കാൾ വൾഗർ; വംശീയാധിക്ഷേപത്തിൽ മാപ്പുപറയണം-എം ഗീതാനന്ദൻ

Web Desk
|
7 Nov 2023 1:50 PM IST

''ഇതിന്റെ കേന്ദ്രം ഇടതുപക്ഷ ഭരണമാണ്. പിണറായിയും രാധാകൃഷ്ണനും നയിക്കുന്ന സർക്കാരാണിത്. അവർ അറിയാതെ ഇവിടെ ഒരു ഇഞ്ചും അനങ്ങില്ല. തിരുവനന്തപുരത്തെ മുഴുവൻ കട്ടൗട്ടും മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു നിരീക്ഷിക്കുന്നുണ്ട്.''

കോഴിക്കോട്: കേരളീയത്തിലെ ആദിമം ലിവിങ് മ്യൂസിയം വിവാദത്തിൽ പ്രതികരിച്ച് ഗോത്ര മഹാസഭാ നേതാവ് എം. ഗീതാനന്ദൻ. മേളയിൽ നടക്കുന്നത് വംശീയാധിക്ഷേപമാണെന്നും ഇതിൽ മാപ്പുപറയണമെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ മുഖ്യമന്ത്രിക്കും മന്ത്രി കെ. രാധാകൃഷ്ണനും ഉത്തരവാദിത്തമുണ്ടെന്നും ഗീതാനന്ദൻ 'മീഡിയവണി'നോട് പറഞ്ഞു.

ജീവനുള്ള മനുഷ്യരെ ഒരാഴ്ചക്കാലം പെയിന്റടിച്ച് ചാക്കുപോലുള്ള വികൃതമായ വസ്ത്രങ്ങൾ ധരിപ്പിച്ച്, ഈ നാട്ടിലുള്ള ഒരു ആദിവാസിയും ധരിക്കാത്ത ആഭരണങ്ങളെല്ലാം ഉടുപ്പിച്ച്, ബാംബു ബോയ്‌സ് സിനിമയിൽ കാണുന്നതിനെക്കാൾ വൾഗറായ പരിപാടിയാണ് അവിടെ നടക്കുന്നത്. അടികൊടുക്കാത്തതിന്റെ പ്രശ്‌നമാണ്. മന്ത്രി കെ. രാധാകൃഷ്ണൻ രാജിവച്ചു പുറത്തുപോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

''അക്കാദമി ചെയർമാന്റേതു മാത്രമായി ലഘൂകരിച്ച് മന്ത്രിയെയും മുഖ്യമന്ത്രിയെയും ആരും രക്ഷിക്കാൻ നോക്കേണ്ടതില്ല. കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലും കണ്ടതാണ്. ഇതിന്റെ കേന്ദ്രം ഇടതുപക്ഷ ഭരണമാണ്. പിണറായിയും രാധാകൃഷ്ണനും നയിക്കുന്ന സർക്കാരാണിത്. അവർ അറിയാതെ ഇവിടെ ഒരു ഇഞ്ചും അനങ്ങില്ല. തിരുവനന്തപുരത്തെ മുഴുവൻ കട്ടൗട്ടും മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു നിരീക്ഷിക്കുന്നുണ്ട്. അവിടെ എല്ലാ പോസ്റ്ററുകളിലും കട്ടൗട്ടുകളിലും മുഖ്യമന്ത്രിയുടെ മുഖം മാത്രമേ പാടുള്ളൂ.''

ഇവിടെ പ്രതിഷേധിച്ച മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നു. അവരെ അടിയന്തരമായി വിട്ടയയ്ക്കണം. ഇല്ലെങ്കിൽ കേരളത്തിൽ അതിശക്തമായ ദലിത്-ആദിവാസി വികാരം കത്തിപ്പടരുമെന്നു മുഖ്യമന്ത്രിയും മന്ത്രി രാധാകൃഷ്ണനും അറിയണം. മുഖ്യമന്ത്രിയുടെ കീഴിലാണല്ലോ ആഭ്യന്തര വകുപ്പ്. മുഖ്യമന്ത്രിക്ക് എല്ലാം കൃത്യമായി അറിയാം. അദ്ദേഹത്തിന്റെ ഓഫിസിൽനിന്നു നിർദേശം നൽകാതെ ഇവരെ അറസ്റ്റ് ചെയ്യില്ല. എന്തെങ്കിലും ജനാധിപത്യ മരാദ്യ കാണിക്കേണ്ടേ. വെറുതെ മോദിയെ അനുകരിച്ച് മുഖ്യമന്ത്രി കാണിക്കുന്ന വിവരക്കേടാണിതെന്നും ഗീതാനന്ദൻ കൂട്ടിച്ചേർത്തു.

Summary: Gothra Mahasabha leader M. Geethanandan responds to the Aadima living museum controversy. He said that what was happening in the fair was racial abuse and he demanded an apology

Similar Posts