< Back
Kerala
ശബരിമല സ്വര്‍ണക്കൊള്ള: കുറ്റവാളികളെ സർക്കാരും ഇടതുപക്ഷ മുന്നണിയും സംരക്ഷിക്കില്ലെന്ന് എം.വി ഗോവിന്ദന്‍
Kerala

ശബരിമല സ്വര്‍ണക്കൊള്ള: കുറ്റവാളികളെ സർക്കാരും ഇടതുപക്ഷ മുന്നണിയും സംരക്ഷിക്കില്ലെന്ന് എം.വി ഗോവിന്ദന്‍

Web Desk
|
29 Nov 2025 9:46 PM IST

രാഹുല്‍ മാങ്കൂട്ടത്തിലിന് നേരെ ഉണ്ടായത് പോലെയല്ലെന്നും കുറ്റവാളികളില്‍ പാര്‍ട്ടിക്കാര്‍ ഉണ്ടെങ്കില്‍ പോലും നടപടിയെടുക്കുമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ കുറ്റവാളികളെ ഇടതുപക്ഷ മുന്നണി സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കുറ്റവാളികളുടെ പേരില്‍ കൃത്യമായ നടപടിയെടുക്കും. രാഹുല്‍ മാങ്കൂട്ടത്തിന് നേരെയുണ്ടായ പോലെയല്ല. ആരൊക്കെയാണ് ഉത്തരവാദികളെന്ന് വൈകാതെ കണ്ടുപിടിക്കുമെന്നും ഒരാളെയും സംരക്ഷിക്കാന്‍ സര്‍ക്കാരോ ഇടതുപക്ഷ മുന്നണിയോ ശ്രമിക്കില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

'ശബരിമല അയ്യപ്പന്റെ ഒരുതരി സ്വര്‍ണം പോലും നഷ്ടപ്പെടാന്‍ പാടില്ല. കോടതി അതിനായി പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചിട്ടുണ്ട്. അവര്‍ നടത്തിയ അന്വേഷണത്തില്‍ നിരവധിയാളുകള്‍ അകത്തായിട്ടുമുണ്ട്. കുറ്റവാളികളാരെല്ലാമുണ്ടോ അവരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് കൃത്യമായ ശിക്ഷ നല്‍കണം.' ഗോവിന്ദന്‍ വ്യക്തമാക്കി.

'കുറ്റവാളികളില്‍ ഒരാളെയും സംരക്ഷിക്കുന്ന നിലപാടല്ല സര്‍ക്കാരിന്റേത്. കുറ്റക്കാരില്‍ സിപിഎം ഉണ്ടെങ്കില്‍ പോലും നടപടിയെടുക്കും.'

രാഹുല്‍ മാങ്കൂട്ടത്തിലിന് നേരെ ഉണ്ടായത് പോലെയല്ലെന്നും കുറ്റവാളികളില്‍ പാര്‍ട്ടിക്കാര്‍ ഉണ്ടെങ്കില്‍ പോലും നടപടിയെടുക്കുമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിനെതിരെ മുന്‍ ബോര്‍ഡ് അംഗങ്ങള്‍ ഇന്ന് മൊഴി വീണ്ടും രേഖപ്പെടുത്തിയിരുന്നു. സ്വര്‍ണക്കൊളളയില്‍ പൂര്‍ണമായ ഉത്തരവാദിത്തം പത്മകുമാറിനാണെന്നായിരുന്നു പ്രത്യേക അന്വേഷണസംഘത്തിന് ഇവര്‍ നല്‍കിയ മൊഴി. എന്നാല്‍, താന്‍ കുറ്റമൊന്നും ചെയ്തില്ലെന്നും ബോര്‍ഡിന്റെ തീരുമാനം നടപ്പാക്കുക മാത്രമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി പത്മകുമാര്‍ ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു.

Similar Posts