
ആശമാരെ ചർച്ചക്ക് വിളിച്ച് സർക്കാർ; നീക്കം നാളെ മുതല്‍ നിരാഹാരസമരം ആരംഭിക്കാനിരിക്കെ
|സെക്രട്ടറിയേറ്റ് പടിക്കൽ ആശമാർ നടത്തുന്ന രാപ്പകൽ സമരം ഇന്ന് 38ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്
തിരുവനന്തപുരം:സെക്രട്ടറിയേറ്റ് പടിക്കൽ 38 ദിവസമായി രാപ്പകൽ സമരം നടത്തുന്ന ആശമാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് സർക്കാർ.എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടർ ഇന്ന് ആശമാരുമായി ചർച്ച നടത്തും. സമരത്തിന്‍റെ മൂന്നാം ഘട്ടമായി നാളെ നിരാഹാരസമരം ആരംഭിക്കുമെന്ന് ആശമാർ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
സെക്രട്ടറിയേറ്റ് പടിക്കൽ ആശമാർ നടത്തുന്ന രാപ്പകൽ സമരം ഇന്ന് 38ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.സമരത്തിന്‍റെ മൂന്നാം ഘട്ടമായി നാളെനിരാഹാരസമരം ആരംഭിക്കുമെന്നും സമരവേദിയിൽ 3 ആശമാർ നിരാഹാരമിരിക്കുമെന്നും ആശമാര്‍ അറിയിച്ചിരുന്നു.
അതിനിടെ ഓണറേറിയത്തിൻ്റെ 10 മാനദണ്ഡങ്ങൾ പിൻവലിച്ചുകൊണ്ട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ ഗുരുതരമായ പിഴവുണ്ടെന്ന് ആരോപിച്ച് ആശമാർ ഇന്നലെ രംഗത്തെത്തിയിരുന്നു. ഫിക്സഡ് ഇൻസെൻ്റീവിന് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയാണ് ഉത്തരവിറക്കിയതെന്ന് സമരക്കാർ ചൂണ്ടിക്കാട്ടുന്നു.
ഇൻസെന്റീവ് കുറഞ്ഞാൽ ഹോണറേറിയം പകുതിയായി കുറയും. ഈ വിചിത്ര ഉത്തരവ് പിൻവലിക്കണമെന്നും കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നുണ്ട് .
അതേസമയം, ആശമാർക്ക്പിന്നാലെ സെക്രട്ടറിയേറ്റ് പടിക്കൽ അങ്കണവാടി ജീവനക്കാർ ആരംഭിച്ച രാപ്പകൽ സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. കൊല്ലം, ആലപ്പുഴ ജില്ലകളിലെ അങ്കനവാടി ജീവനക്കാരാണ് സമരത്തിൽ അണിനിരക്കുന്നത്. അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, മിനിമം വേതനം 21000 രൂപയാക്കുക തുടങ്ങിയ പത്തോളം ആവശ്യങ്ങളുന്നയിച്ചാണ് സമരം. കോൺഗ്രസ് സംഘടനയായ ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷനാണ് സമരത്തിന് നേതൃത്വം നൽകുന്നത്. ഇതിനിടെ ആറുമാസമായ പെൻഷൻ കിട്ടാത്ത വിരമിച്ച അങ്കണവാടി ജീവനക്കാരും സമരം തുടങ്ങിയിട്ടുണ്ട്.