< Back
Kerala
കടുത്ത പോരിലേക്ക് സർക്കാരും ഗവർണറും; വി.സിയുടെ നീക്കത്തിന് സർക്കാർ പിന്തുണ
Kerala

കടുത്ത പോരിലേക്ക് സർക്കാരും ഗവർണറും; വി.സിയുടെ നീക്കത്തിന് സർക്കാർ പിന്തുണ

Web Desk
|
18 Aug 2022 6:41 AM IST

സർക്കാരിനെ നേരിടാൻ ചാൻസലർ പദവി ഉപയോഗിച്ച് കണ്ണൂർ വിസിയെ ഗവർണർ വിളിച്ച് വരുത്തിയേക്കും

തിരുവനന്തപുരം: നയപ്രഖ്യാപനപ്രസംഗത്തിൽ അവസാന സമയം വരെ ഒപ്പിടാതെയും ഓർഡിനൻസുകൾ അസാധുവാകാതിരിക്കാൻ വേണ്ടി നടപടി സ്വീകരിക്കാതെയും സർക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. വി.സി നിയമനത്തിൽ ചാൻസലറുടെ അധികാരം കുറയ്ക്കുന്ന ബിൽ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് പോരിന്റെ മറ്റൊരു ഘട്ടം തുടങ്ങിയത്.

കണ്ണൂർ സർവകലാശാലയുടെ നടപടികളിലെ എതിർപ്പിനെ തുടർന്നാണ് പ്രിയ വർഗ്ഗീസ് ഉൾപ്പെട്ട റാങ്ക് ലിസ്റ്റ് റദ്ദാക്കിയതെന്ന് പറയുന്നുണ്ടെങ്കിലും അതല്ല യഥാർത്ഥ കാരണം. സർക്കാരുമായി താൻ നേരിട്ട് പോരിന് ഇറങ്ങിയിരിക്കുന്നു എന്ന സന്ദേശം നൽകുകയാണ് ഗവർണർ ചെയ്തത്. സംസ്ഥാന ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത ഗവർണർ -സർക്കാർ പോരിലേക്ക് ഇത് എത്തിക്കും എന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. ഗവർണർ ചാൻസലറുടെ അധികാരം ഉപയോഗിച്ച് കണ്ണൂർ വിസിയെ ഗവർണർ വിളിച്ച് വരുത്തി വിശദീകരണം തേടാനുള്ള സാധ്യതയുമുണ്ട്.

ഇതിന് പിന്നാലെ കേന്ദ്രസർക്കാരിന്റെ പിന്തുണയോടെ ഗവർണർ സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുവെന്ന പ്രചരണത്തിലേക്ക് സിപിഎം കടക്കും. ഈ രാഷ്ട്രീയ നീക്കത്തിൽ നിന്ന് പിന്നോട്ടില്ല എന്ന സൂചന നൽകി വിസി നിയമനത്തിൽ ഗവർണറുടെ അധികാരെ വെട്ടിക്കുറയ്ക്കുന്ന ബില്ലും നിയമസഭ പാസ്സാക്കും. ബില്ലിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ അപ്പോൾ തുടർ തീരുമാനമെടുത്ത് നേരിടാനാണ് സി.പി.എം ആലോചന.

Similar Posts