< Back
Kerala
UGC
Kerala

'ചെലവുകൾ സർവകലാശാലകൾ വഹിക്കണം'; യുജിസി കരട് നയത്തിനെതിരായ കൺവെൻഷന്‍റെ മാർഗ നിർദേശങ്ങൾ പുറത്ത്

Web Desk
|
19 Feb 2025 8:42 AM IST

പങ്കെടുക്കുന്ന അധ്യാപകർക്കും വിദ്യാർഥികൾക്കും അവധി നൽകും

തിരുവനന്തപുരം: യുജിസി കരട് നയത്തിനെതിരായ കൺവെൻഷന്‍റെ മാർഗനിർദേശങ്ങൾ ഉന്നത വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കി. പരിപാടിയുടെ ചെലവുകൾ അതാത് സർവകലാശാലകൾ വഹിക്കണം. പങ്കെടുക്കുന്ന അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഡ്യൂട്ടി ലീവ് നൽകുമെന്നും മാർഗരേഖയിലുണ്ട്. കൺവെൻഷനെതിരെ ഗവർണറെസമീപിച്ചിരിക്കുകയാണ് കേരള വിസി മോഹനൻ കുന്നുമ്മൽ. കേരളയിലെ ബിജെപി സിൻഡിക്കേറ്റ് അംഗങ്ങൾ കൺവെൻഷനിൽ പങ്കെടുക്കില്ല .

നാളെയാണ് യുജിസി കരട് നയത്തിനെതിരായി ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ കൺവെൻഷൻ. കൺവെൻഷനിൽ ബിജെപി ഇതര സർക്കാരുകളുടെ വിദ്യാഭ്യാസ മന്ത്രിമാർ പങ്കെടുക്കും. ഈ കൺവെൻഷനുമായി ബന്ധപ്പെട്ട മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ്. കൺവെൻഷന്‍റെ ചെലവിന് വേണ്ടിവരുന്ന തുക അതത് സർവകലാശാലകൾ സ്വന്തം ഫണ്ടിൽ നിന്ന് എടുക്കണം എന്നാണ് നിർദേശം. ഓരോ സർവകലാശാലകളും സ്ഥാപനങ്ങളും കൺവെൻഷനിൽ പങ്കെടുപ്പിക്കേണ്ട ആളുകളുടെ എണ്ണവും സർക്കാർ നിശ്ചയിച്ച നൽകിയിരിക്കുന്നു. തിരുവനന്തപുരത്ത് ആയതിനാൽ കേരള സർവകലാശാല 400 ഉം സാങ്കേതിക സർവകലാശാല 100 ഉം പേരെയും പങ്കെടുപ്പിക്കണം.

പങ്കെടുക്കുന്ന അധ്യാപകർക്കും വിദ്യാർഥികൾക്കും ജീവനക്കാർക്കും ഡ്യൂട്ടി ലീവ് അനുവദിക്കും. പരിപാടിയുടെ പങ്കാളിത്ത സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്കാണ് അവധി അനുവദിക്കുക. അതേസമയം കൺവെൻഷന് എതിരെ ചാൻസലർ കൂടിയായ ഗവർണർക്ക് കത്തയച്ചിരിക്കുകയാണ് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. ഉന്നത വിദ്യാഭ്യാസ മന്ത്രി കരട് നയം ചർച്ച ചെയ്യാൻ എന്ന് കാട്ടിയാണ് കൺവെൻഷന് ക്ഷണിച്ചത്. പ്രതിഷേധം എന്ന സൂചന എവിടെയും നൽകിയിട്ടില്ല.

എന്നാൽ യുജിസിക്ക് എതിരായ സമരമാണ് പരിപാടിയെന്ന് ഇപ്പോൾ വ്യക്തമാകുന്നു. ഇതൊക്കെ സംസ്ഥാനത്ത് കേട്ടുകേൾവി പോലുമില്ലാത്ത കാര്യമെന്ന് കത്തിൽ എഴുതിയ വിസി കൺവൻഷനിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് നിർദേശം നൽകണമെന്നും ചാൻസലറോട് ആവശ്യപ്പെടുന്നു. വിഷയത്തിൽ ചാൻസലറുടെ നിലപാട് നിർണായകമാകും.



Related Tags :
Similar Posts