< Back
Kerala
തീർഥാടകർക്ക് ആശ്വാസം; കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രാനിരക്ക് കുറയും

PHOTO/SPECIAL ARRANGEMENT

Kerala

തീർഥാടകർക്ക് ആശ്വാസം; കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രാനിരക്ക് കുറയും

Web Desk
|
27 Sept 2025 6:24 AM IST

എയർ ഇന്ത്യമാത്രം പങ്കെടുത്തിരുന്ന ടെൻഡറിലേക്ക് ആകാശ എയർലൈനും സൗദിയ എയർലൈനും പങ്കെടുത്തതാണ് നിരക്ക് കുറയാൻ കാരണം

കോഴിക്കോട്: കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് കുറയും. അടുത്ത വർഷത്തേക്കുള്ള ഹജ്ജ് യാത്രക്ക് 1,07,000 രൂപയാകും വിമാന ടിക്കറ്റിന് ആവുക. കഴിഞ്ഞ വർഷം 1,25,000 രൂപയാണ് ഈടാക്കിയിരുന്നത്. കൂടുതൽ വിമാന കമ്പനികൾ ടെൻഡറിൽ പങ്കെടുത്തതാണ് ടിക്കറ്റ് നിരക്ക് കുറയാൻ കാരണം

40,000 രൂപ അധിക വിമാനക്കൂലി നൽകി കരിപ്പൂരിൽ നിന്ന് ഹജ്ജ് യാത്ര ചെയ്തുകൊണ്ടിരുന്ന മലബാറിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് ആശ്വാസമാവുകയാണ്. അടുത്ത വർഷത്തെ ഹജ്ജ് സർവീസിനുള്ള വിമാനക്കമ്പനികളെ തെരഞ്ഞെടുക്കാനുള്ള ടെൻഡർ പൂർത്തിയാകുമ്പോൾ കരിപ്പൂരിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് 1,07,000 രൂപയാണെന്ന് ഉറപ്പായി. കഴിഞ്ഞ വർഷം 1,25,000 രുപയാണ് വിമാന ടിക്കറ്റായി ഈടാക്കിയത്. പുതിയ നിരക്ക് കഴിഞ്ഞ വർഷത്തേക്കാൾ 18000 രൂപ കുറവാണ്.

എയർ ഇന്ത്യമാത്രം പങ്കെടുത്തിരുന്ന ടെൻഡറിലേക്ക് ആകാശ എയർലൈനും സൗദിയ എയർലൈനും പങ്കെടുത്തതാണ് നിരക്ക് കുറയാൻ കാരണം. ഏറ്റവും കൂടുതൽ ഹജ്ജ് യാത്രക്കാർ തെരഞ്ഞെടുത്തിരുന്ന കരിപ്പൂരിലെ യാത്രനിരക്ക് വർധിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. കൂടുതൽ വിമാനക്കമ്പനികളെ ടെൻഡറിൽ പങ്കെടുപ്പിച്ച് നിരക്ക് കുറക്കാൻ സംസ്ഥാന സർക്കാരും എംപിമാരും ഹജ്ജ് കമ്മിറ്റിയും നടത്തിയ ഇടപെടലിന്റെ വിജയം കൂടിയാണ് പുതിയ തീരുമാനം.

അതേസമയം, പുതിയ നിരക്കും കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളേക്കാള്‍ കൂടുതലാണ്. കൊച്ചിയില്‍ 87000 രൂപയും കണ്ണൂരില്‍ 89000 രൂപയുമാണ് ടിക്കറ്റ് നിരക്ക്

Similar Posts