< Back
Kerala
ചർച്ച ബഹിഷ്കരിച്ചെന്ന ദുഷ്പ്രചാരണത്തിന് ഒരു ദിവസം പോലും ആയുസ്സുണ്ടായില്ല: ഹമീദ് ഫൈസി അമ്പലക്കടവ്
Kerala

ചർച്ച ബഹിഷ്കരിച്ചെന്ന ദുഷ്പ്രചാരണത്തിന് ഒരു ദിവസം പോലും ആയുസ്സുണ്ടായില്ല: ഹമീദ് ഫൈസി അമ്പലക്കടവ്

Web Desk
|
9 Dec 2024 10:46 PM IST

‘സമസ്തയെ സമ്മർദ്ദത്തിലാക്കാനോ വിമത വഴി വെട്ടാനോ ആർക്കും കഴിയില്ല’

സമസ്തയെ സമ്മർദ്ദത്തിലാക്കാനോ വിമത വഴി വെട്ടാനോ ആർക്കും കഴിയില്ലെന്ന് എസ്‌വൈഎസ് സംസ്ഥാന വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്. സമസ്ത-മുസ്‍ലിം ലീഗ് സമവായ ചർച്ചക്ക് പിന്നാലെയായിരുന്നു അബ്ദുൽ ഹമീദ് ഫൈസിയുടെ ഫേസ്ബക്ക് പോസ്റ്റ്. സമസ്ത വിളിച്ചുചേർത്ത മീറ്റിംഗ് ബഹിഷ്കരിച്ചുവെന്ന ദുഷ് പ്രചാരണത്തിന് ഒരു ദിവസം പോലും ആയുസ്സുണ്ടായില്ല. ഒരു വിഭാഗത്തിൻ്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ചർച്ച തീരുമാനിച്ചതെന്ന വ്യാജപ്രചാരണവും പൊളിഞ്ഞെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

എല്ലാം ക്ലിയർ

അൽഹംദുലില്ലാഹ്..

സമസ്ത വിളിച്ച് ചേർത്ത മീറ്റിംഗ് ബഹിഷ്കരിച്ചുവെന്ന ദുഷ് പ്രചരണത്തിന് ഒരു ദിവസം പോലും ആയുസ്സുണ്ടായില്ല. ഒരു വിഭാഗത്തിൻ്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ചർച്ച തീരുമാനിച്ചതെന്ന വ്യാജപ്രചരണവും പൊളിഞ്ഞു.

ഞങ്ങൾ ഒരു വിഭാഗത്തിലുമില്ലെന്നും ഇത്രയും കാലം സമസ്തയുടെ തീരുമാനങ്ങളോടൊപ്പം ഉറച്ച് നിന്നത് പോലെ ഇനിയും ഉറച്ച് നിൽക്കുമെന്നും സമസ്ത എടുക്കുന്ന ഏതു തീരുമാനവും 100% ഞങ്ങൾ അംഗീകരിക്കുമെന്ന് സമസ്തയുടെ പ്രവർത്തകർ നേതാക്കളെ നേരത്തെ രേഖാമൂലം അറിയിച്ചിരുന്നു.

സമസ്തയുടെ അജയയ്യനായ അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയതങ്ങൾ, മുസ്ലിംലീഗിൻ്റെ പ്രഗൽഭനായ അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, എം.ടി ഉസ്താദ്, പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് എന്നിവരുടെ ഇന്ന് വൈകുന്നേരത്തെ വാർത്താസമ്മേളനത്തോടെ എല്ലാം അവസാനിച്ചു. ചർച്ച ഒരു മാസം മുമ്പ് നിശ്ചയിച്ചതാണെന്ന നേതാക്കളുടെ വെളിപ്പെടുത്തലോടെയാണ് ‘സമസ്ത വഴങ്ങി’ എന്ന വ്യാജ വാർത്ത എയറിൽ ഒടുങ്ങിയത്.

ജിഫ്രിതങ്ങൾ മാധ്യമങ്ങളെ കണ്ടതോടെ എല്ലാം ശുഭം. എല്ലാവരും പിരിഞ്ഞു.

എല്ലാം ക്ലിയർ സമസ്ത മുന്നോട്ട്...

സമസ്തയെ സമ്മർദ്ദത്തിലാക്കാനോ, വിമത വഴി വെട്ടാനോ ആർക്കും കഴിയില്ല..

അല്ലാഹു നമ്മുടെ നേതാക്കൾക്ക് ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ

Similar Posts