< Back
Kerala
പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപനത്തിന് പിന്നാലെ ഹരിതയില്‍ കൂട്ടരാജി
Kerala

പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപനത്തിന് പിന്നാലെ ഹരിതയില്‍ കൂട്ടരാജി

Web Desk
|
13 Sept 2021 7:06 AM IST

സഹപ്രവർത്തകരിൽ നിന്ന് അധിക്ഷേപം നേരിട്ട ഹരിത നേതാക്കൾക്ക് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി വയനാട്, കാസർഗോഡ് ജില്ലാ ഭാരവാഹികളാണ് രാജി വെച്ചത്.

ഹരിത സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചതിന് പിന്നാലെ ജില്ലാ കമ്മിറ്റികളിൽ കൂട്ടരാജി. സഹപ്രവർത്തകരിൽ നിന്ന് അധിക്ഷേപം നേരിട്ട ഹരിത നേതാക്കൾക്ക് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി വയനാട്, കാസർഗോഡ് ജില്ലാ ഭാരവാഹികളാണ് രാജി വെച്ചത്. മറ്റ് ചില ജില്ലാ ഭാരവാഹികളും ഉടൻ രാജിവെക്കുമെന്നാണ് സൂചന. വയനാട് ജില്ലാ പ്രസിഡന്‍റ് ഫാത്തിമ ഷാദിനാണ് ആദ്യം രാജിവെച്ചത്. പിന്നാലെ കാസർഗോഡ് ജില്ല പ്രസിഡന്‍റ് സാലിസ അബ്ദുള്ളയും ജനറൽ സെക്രട്ടറി ശർമിന മുശ്‍രിഫയും പദവികളിൽ നിന്ന് രാജിവെച്ചു. എം.എസ്.എഫ് നേതാക്കളിൽ നിന്ന് അധിക്ഷേപം നേരിട്ട ഹരിത ഭാരവാഹികൾക്ക് ലീഗ് നേതൃത്വത്തിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് രാജിവെച്ചവർ പറയുന്നു.

സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട നടപടി അംഗീകരിക്കാനാവില്ലെന്ന നിലപാടും രാജികത്തിലുണ്ട്. കോഴിക്കോട് അടക്കമുള്ള മറ്റ് ചില ജില്ലാ ഭാരവാഹികളും രാജിവെക്കുമെന്നാണ് സൂചന. അതേസമയം ഹരിത വിവാദത്തില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെ പിന്തുണച്ച് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം രംഗത്തെത്തി. ഹരിത വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഹരിത ഭാരവാഹികള്‍ക്ക് നിഗൂഢമായ ഉദ്ദേശ്യങ്ങള്‍ ഉണ്ടായിരുന്നു. പാണക്കാട് കുടുംബത്തിന്റെ തീരുമാനം ലംഘിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പി.എം.എ സലാം പറഞ്ഞു. എം.എസ്.എഫ് പൊന്നാനി മണ്ഡലം കണ്‍വന്‍ഷനിലാണ് സലാം ഹരിത വിവാദത്തെക്കുറിച്ച് വിശദീകരിച്ചത്.

ഹരിതയുടെ പുതിയ സംസ്ഥാന ഭാരവാഹികള്‍:പ്രസിഡന്‍റ് - ആയിശ ബാനു പി.എച്ച് (മലപ്പുറം)വൈസ് പ്രസിഡന്റുമാർ :നജ്‌വ ഹനീന (മലപ്പുറം)ഷാഹിദ റാശിദ് (കാസർഗോഡ്)അയ്ഷ മറിയം (പാലക്കാട്)ജനറൽ സെക്രട്ടറി: റുമൈസ റഫീഖ് (കണ്ണൂർ)സെക്രട്ടറിമാർ:അഫ്ഷില (കോഴിക്കോട്)ഫായിസ. എസ് (തിരുവനന്തപുരം)

Related Tags :
Similar Posts