
രാജ്യത്തെ മുസ്‌ലിം ജനതയ്ക്ക് രാജ്യസ്നേഹം തെളിയിക്കേണ്ട അവസ്ഥ; വിമർശനവുമായി ഹർഷ് മന്ദർ
|മോദി 11 വർഷമായി സ്വന്തം പൗരന്മാർക്ക് എതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഹർഷ് മന്ദർ
കോഴിക്കോട്: രാജ്യത്തെ മുസ്‌ലിം ജനതയ്ക്ക് രാജ്യസ്നേഹം തെളിയിക്കേണ്ട അവസ്ഥയാണെന്ന വിമർശനവുമായി എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ ഹർഷ് മന്ദർ. മോദി 11 വർഷമായി സ്വന്തം പൗരന്മാർക്ക് എതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഉയർന്നു വരുന്ന വർഗീയ വിദ്വേഷങ്ങൾക്കെതിരെ ചെറുത്തുനിൽപ്പുമായി FDCA കോഴിക്കോട് സംഘടിപ്പിച്ച സൗഹൃദ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ സാമൂഹിക ചുറ്റുപാടുകളിലെ ഓരോ വിഷയങ്ങളും ചൂണ്ടിക്കാട്ടി വിശദീകരിച്ചും വിമർശിച്ചുമാണ് FDCA യുടെ നമ്മൾ ഒന്നാണ് സാഹോദര്യ സംഗമത്തിലെ ചർച്ചകൾ പുരോഗമിച്ചത്. രാജ്യത്തിനു തന്നെ വെല്ലുവിളി ആയിക്കൊണ്ടിരിക്കുന്ന വർഗീയ വിദ്വേഷങ്ങൾക്കെതിരെ നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന ആശയം ഉറക്കെ പ്രഖ്യാപിച്ചായിരുന്നു എല്ലാവരും ഒത്തുകൂടിയത്. ഇന്ത്യയിൽ വിവിധ മതത്തിൽ പെട്ടവർ ജീവിക്കുന്നുണ്ടെങ്കിലും മുസ്ലിങ്ങൾക്ക് എന്നും രാജ്യസ്നേഹം തെളിയിക്കേണ്ട അവസ്ഥയാണെന്ന് എഴുത്തുകാരൻ ഹർഷ് മന്ദിർ ചൂണ്ടിക്കാട്ടി. രാജ്യത്തിനു വേണ്ടി ഒന്നും ചെയ്യാത്തവരാണ് മുസ്ലിങ്ങളെ ദേശസ്നേഹം പഠിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
റാപ്പ് ഗായകൻ വേടന് എതിരായ കേസും ചർച്ചയിൽ വിഷയമായി. ആശ സമരവും, കേന്ദ്ര കേരള സർക്കാരിന്റെ സ്വജനപക്ഷപാതിത്വവുമെല്ലാം വിമർശന വിഷയങ്ങളായി. മാധ്യമം മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹ്മാൻ, ഡോ. പി k പോക്കർ, പി എ പൗരൻ തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധിപേർ സംഗമത്തിൽ പങ്കെടുത്തു.