
PHOTO/SPECIAL ARRANGEMENT
തിരുവനന്തപുരത്ത് രണ്ട് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതി ഹസൻകുട്ടി കുറ്റക്കാരൻ
|ബലാത്സംഗം, തട്ടിക്കൊണ്ടു പോകൽ, വധശ്രമം തുടങ്ങിയ കുറ്റങ്ങൾ പ്രതി ചെയ്തതായി കോടതി കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഇടവ സ്വദേശി ഹസൻകുട്ടി കുറ്റക്കാരനെന്ന് കോടതി. പ്രതിയുടെ ശിക്ഷ ഒക്ടോബർ മൂന്ന് വെള്ളിയാഴ്ച തിരുവനന്തപുരം പോക്‌സോ കോടതി വിധിക്കും. ബലാത്സംഗം, തട്ടിക്കൊണ്ടു പോകൽ, വധശ്രമം തുടങ്ങിയ കുറ്റങ്ങൾ പ്രതി ചെയ്തതായി കോടതി കണ്ടെത്തി.
ഹൈദരാബാദ് സ്വദേശികളായ ദമ്പതികളുടെ രണ്ടു വയസ്സുകാരി പെൺകുട്ടിയെയാണ് ഹസൻകുട്ടി ക്രൂരമായി പീഡിപ്പിച്ചത്. തിരുവനന്തപുരം ചാക്കയിലെ തെരുവിലെ ടെന്റിൽ കിടന്നുറങ്ങിയായിരുന്ന തൊട്ടടുത്തുള്ള പൊന്തക്കാട്ടിൽ എടുത്തു കൊണ്ടുപോയി പീഡിപ്പിച്ചത്. ബ്രഹ്മോസിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവത്തിനുശേഷം ഹസൻകുട്ടി തമിഴ്‌നാട്ടിലേക്ക് കടന്നിരുന്നു. പഴനിയിൽ എത്തി തലമുണ്ഡനം ചെയ്ത് രൂപ മാറ്റം വരുത്തി.
ശാസ്ത്രീയ പരിശോധന റിപ്പോർട്ടുകളാണ് കേസിൽ നിർണായകമായത്. കുട്ടിയുടെ മുടി ഹസൻകുട്ടിയുടെ ഡ്രസ്സിൽ നിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. 41 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. നേരത്തെയും കുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതിയാണ് ഹസൻകുട്ടി. ഒരു കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങി ഒരാഴ്ചയ്ക്കകമാണ് നാടോടി ബാലികയെ പീഡനത്തിനിരയാക്കിയത്.