< Back
Kerala
വിദ്വേഷ പ്രചാരണം; സർക്കാർ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്ന് സമസ്ത
Kerala

വിദ്വേഷ പ്രചാരണം; സർക്കാർ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്ന് സമസ്ത

Web Desk
|
15 Sept 2021 8:07 PM IST

താമരശേരി രൂപത ഇറക്കിയ വിദ്വേഷ പരാമർശം അടങ്ങുന്ന പുസ്തകം സർക്കാർ കണ്ടുകെട്ടണമെന്നും സമസ്ത അവകാശ സംരക്ഷണ സമിതി

പാലാ ബിഷപ്പും താമരശേരി രൂപതയും ചില വർഗീയവാദികളും മുസ്‌ലിംകള്‍ക്കെതിരെ വ്യാപകമായി വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് സമസ്ത. ഇതിനെതിരെ സർക്കാർ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്നും സമസ്ത അവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

താമരശേരി രൂപതയുടെ കീഴില്‍ പുറത്തിറക്കിയ കൈപുസ്തകത്തില്‍ ഇസ്‌ലാമിനെ വളരെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ പുസ്തകം സര്‍ക്കാര്‍ അടിയന്തരമായി കണ്ടുകെട്ടണമെന്നും അവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

താമരശേരി രൂപതയുടെ വിശ്വാസ പരിശീലന കേന്ദ്രം പുരത്തിറക്കിയ 'സത്യങ്ങളും വസ്തുതകളും, 31 ചോദ്യങ്ങളിലൂടെ' എന്ന കൈപുസ്തകമാണ് വിവാദമായത്. ലവ് ജിഹാദിനെ സംബന്ധിച്ചും അതിലേക്കുള്ള വഴികളെക്കുറിച്ചും അത് തടയേണ്ടതെങ്ങനെയെന്നതിനെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശവും അടങ്ങുന്ന പുസ്തകമാണ് വിശ്വാസികള്‍ക്കായി താമരശേരി അതിരൂപത പുറത്തിറക്കിയത്.

പെണ്‍കുട്ടികളെ വശീകരിക്കാനായി മുസ്‍ലിം മതപുരോഹിതന്മാർ ആഭിചാരക്രിയ നടത്താറുണ്ടെന്ന വിചിത്ര വാദമാണ് ഈ കൈപുസ്തകത്തിലുള്ളത്. പെണ്‍കുട്ടിയുടെ പേനയോ തൂവാലയോ തലമുടിയോ കൈക്കലാക്കി ഓതിക്കെട്ടിയാണ് ആഭിചാരം നടത്തുന്നതെന്നും ബന്ധനപ്രാർഥനയിലൂടെ ഇത്തരം ആഭിചാരത്തെ മറികടക്കാമെന്നും കൈപുസ്തകത്തില്‍ പറയുന്നു. ഇസ്‍ലാം മതത്തെക്കുറിച്ചുള്ള വർഗീയ പരാമർശങ്ങളും താമരശേരി രൂപതയിറക്കിയ കൈപുസ്തകത്തിലുണ്ട്.

Similar Posts