< Back
Kerala
കുടിശ്ശിക തീർക്കാതെ സർക്കാർ; കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ തിരിച്ചെടുത്തു
Kerala

കുടിശ്ശിക തീർക്കാതെ സർക്കാർ; കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ തിരിച്ചെടുത്തു

Web Desk
|
21 Oct 2025 7:49 PM IST

ഹൃദയ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന സ്റ്റെന്റും അനുബന്ധ ഉപകരണങ്ങളുമാണ് തിരിച്ചെടുത്തത്

കോട്ടയം: വൻ തുക കുടിശ്ശിക വരുത്തിയതോടെ സർക്കാർ മെഡിക്കൽ കോളജുകളിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണക്കാർ തിരിച്ചെടുത്തു തുടങ്ങി. ഹൃദയ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന സ്റ്റെന്റും അനുബന്ധ ഉപകരണങ്ങളുമാണ് കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് തിരിച്ചെടുത്തത്.

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളുകളിലെയും എറണാകുളം ജനറൽ ആശുപത്രിയിലെയും ഉപകരണങ്ങൾ തിരിച്ചെടുക്കുന്നതിൽ ഇന്ന് രാത്രി ചേരുന്ന വിതരണക്കാരുടെ യോഗത്തിൽ അന്തിമ തീരുമാനമെടുക്കും.

കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങൾക്ക് നാലു കോടിയിലധികം രൂപ വിലമതിക്കും. നാളെയും ഉപകരണങ്ങൾ തിരിച്ചെടുക്കൽ നടപടി തുടരാനാണ് സാധ്യത.

18 മാസത്തെ കുടിശ്ശികയിൽ 2 മാസത്തെ കുടിശ്ശിക മാത്രമാണ് നൽകിയത്. ഹൃദയ ശസ്ത്രക്രിയകൾ ഉൾപ്പെടെയാണ് ഇതോടെ പ്രതിസന്ധിയിലായത്. 10 ദിവസത്തിനുള്ളിൽ കുടിശ്ശിക തീർക്കുമെന്ന ഡിഎംഇയുടെ ഉറപ്പ് പാഴായി. സംസ്ഥാനത്തെ ഹൃദയശസ്ത്രക്രിയാ ഉപകരണ പ്രതിസന്ധിയിൽ നേരത്തെ സ്റ്റെന്റ് വിതരണം നിർത്തിവെച്ച കമ്പനികൾക്ക് കോഴിക്കോട് - തിരുവനന്തപുരം മെഡിക്കൽ കോളജുകൾ 19 കോടി നൽകിയതോടെയാണ് ആരോ​ഗ്യ വകുപ്പിന് ആശ്വാസമായത്. കുടിശ്ശിക 150 കോടി കടന്നതോടെ സെപ്റ്റംബർ മുതൽ സ്റ്റോക്ക് വിതരണം നിർത്തിവച്ചിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജ് ഹൃദയശാസ്ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്തവരുടെ കുടിശിക മുടങ്ങിയതിനെത്തുടർന്ന് വിതരണം ചെയ്ത ശാസ്ത്രക്രിയ ഉപകരണങ്ങൾ കമ്പനിയിലെ ഉദ്യോഗസ്ഥർ എത്തി തിരിച്ചെടുക്കാൻ ആരംഭിച്ചു. 158 കോടിയിലധികം രൂപ കുടിശ്ശികയായതിനെ തുടർന്നാണ് കമ്പനികളുടെ നടപടി.

Similar Posts