< Back
Kerala
സിനിമാ മേഖലയിലെ ആരോപണങ്ങൾ അന്വേഷിക്കാൻ സർക്കാർ;  പരാതിയിൽ ഉറച്ചുനിന്നാൽ കേസെടുക്കും
Kerala

സിനിമാ മേഖലയിലെ ആരോപണങ്ങൾ അന്വേഷിക്കാൻ സർക്കാർ; പരാതിയിൽ ഉറച്ചുനിന്നാൽ കേസെടുക്കും

Web Desk
|
25 Aug 2024 6:48 PM IST

അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോ​ഗിച്ചു

തിരുവനന്തപുരം: സിനിമാ മേഖലയിലെ ആരോപണങ്ങൾ അന്വേഷിക്കാൻ സംസ്ഥാന സർക്കാർ. നടിമാരുടെ വെളിപ്പെടുത്തലിൽ പ്രാഥമിക അന്വേഷണം നടത്തും. പരാതിയിൽ ഉറച്ചുനിന്നാൽ കേസെടുക്കാനാണ് നീക്കം. സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. പരാതിക്കാരുടെ മൊഴിയെടുക്കുകയും മൊഴിയിൽ ഉറച്ചു നിന്നാൽ കേസെടുക്കുകയും ചെയ്യും. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമോപദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. സമൂഹ മാധ്യമങ്ങളിൽ അടക്കം ഉയർന്ന ആക്ഷേപങ്ങൾ പരിശോധിക്കും.

അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോ​ഗിച്ചു. പരാതി ഉള്ളവർക്ക് സംഘത്തെ സമീപിക്കാം. അതനുസരിച്ച് കേസ് എടുക്കും. ഏഴ് പേരടങ്ങുന്ന അന്വേഷണ സംഘത്തിന്‍റെ മേല്‍നോട്ടം ക്രൈം ബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിനായിരിക്കും. ഐജി സ്പര്‍ജന്‍ കുമാര്‍ നേതൃത്വം നല്‍കുന്ന അന്വേഷണ സംഘത്തില്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരായ എസ്. അജീത ബീഗം, മെറിന്‍ ജോസഫ്, ജി. പൂങ്കുഴലി, ഐശ്വര്യ ഡോങ്ക്‌റെ എന്നിവരുമുണ്ട്.

നേരിട്ട ലൈം​ഗികാതിക്രമങ്ങൾ നടിമാർ തുറന്നു പറഞ്ഞിട്ടും സർക്കാരിന്റെ ഭാ​ഗത്തുനിന്നും നിയമനടപടി സ്വീകരിക്കാത്തതിൽ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് പുതിയ നീക്കം.

മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ തുറന്നുകാണിച്ചാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. റിപ്പോർട്ട് പുറത്ത് വന്നതോടെ നടിമാർ അവർ നേരിട്ട അതിക്രമങ്ങളും പരസ്യമായി തുറന്നു പറഞ്ഞിരുന്നു. യുവ നടിയുടെ ലൈംഗികാരോപണത്തിന് പിന്നാലെ 'അമ്മ' ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖ് രാജിവച്ചിരുന്നു. ബംഗാളി നടിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് സംവിധായകൻ ര‍ഞ്ജിത്തും രാജിവെക്കുകയുണ്ടായി.

Similar Posts