< Back
Kerala
തലശേരി ഫസൽ വധക്കേസിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്
Kerala

തലശേരി ഫസൽ വധക്കേസിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്

Web Desk
|
7 July 2021 11:47 AM IST

2006 ഒക്‌ടോബർ 22നാണ് തലശ്ശേരിയിൽ മുഹമ്മദ് ഫസൽ എന്ന എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെടുന്നത്

തലശേരി ഫസൽ വധക്കേസിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. കേസ് സി.ബി.ഐ പ്രത്യേത സംഘം അന്വേഷിക്കണമെന്നും ഉത്തരവിൽ പറയുന്നു. സി.പി.എം നേതാക്കളെ മുഖ്യപ്രതി ചേര്‍ത്ത തലശേരി ഫസൽ വധക്കേസിൽ സഹോദരൻ അബ്ദുൽ സത്താർ സമർപ്പിച്ച തുടരന്വേഷണ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. കേസിലെ യഥാർഥ പ്രതികൾ അല്ല അറസ്റ്റിലായിട്ടുള്ളത് എന്ന് ആരോപിച്ചായിരുന്നു സഹോദരൻ കോടതിയെ സമീപിച്ചത്. കൊലപാതകത്തിന് പിന്നില്‍ തങ്ങളായിരുന്ന എന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കുപ്പി സുധീഷ് മൊഴി നല്‍കിയിരുന്നതായി ഹരജിയില്‍ പറയുന്നു. കൂട്ടുപ്രതിയായ ഷിനോജ് എന്നയാളും ഇത് സമ്മതിച്ചിട്ടുണ്ട്

2006 ഒക്‌ടോബർ 22നാണ് തലശ്ശേരിയിൽ മുഹമ്മദ് ഫസൽ എന്ന എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെടുന്നത്. തലശ്ശേരി സെയ്ദാർ പള്ളിക്കുസമീപം നോമ്പ് ദിവസം പുലർച്ചെയാണ് സ്ഥലത്തെ പത്രവിതരണക്കാരന്‍ കൂടിയായ ഫസൽ കൊല്ലപ്പെടുന്നത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസുകളിൽ സി.ബി.ഐ അന്വേഷണം നടത്തുന്ന ആദ്യത്തെ കേസ് കൂടിയായിരുന്നു ഫസൽ വധക്കേസ്. ഫസൽ വധക്കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗവും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കാരായി രാജൻ, തലശ്ശേരി നഗരസഭാംഗവും ഏരിയ കമ്മിറ്റി അംഗവുമായ കാരായി ചന്ദ്രശേഖരൻ എന്നിവരുൾപ്പെടെ എട്ടു സി.പി.എമ്മുകാരെ പ്രതി ചേർത്തായിരുന്നു സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്.

Similar Posts