< Back
Kerala
kerala highcourt
Kerala

സര്‍ക്കാരിന് തിരിച്ചടി; ഒൻപത് തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി

Web Desk
|
18 Dec 2024 2:53 PM IST

കൊടുവള്ളി, ഫറോക്ക്, മുക്കം, പാനൂര്‍, പയ്യോളി, പട്ടാമ്പി, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റികളിലെ വാര്‍ഡ് വിഭജനം നിയമ വിരുദ്ധമെന്ന് ഹൈക്കോടതി വ്യക്തമാക്കി

എറണാകുളം: വാര്‍ഡ് വിഭജനത്തില്‍ സര്‍ക്കാരിന് തിരിച്ചടി. സര്‍ക്കാരിന്റെ വാര്‍ഡ് വിഭജന ഉത്തരവും ഡീലിമിറ്റേഷന്‍ കമ്മിഷന്‍ വിജ്ഞാപനവും ഹൈക്കോടതി റദ്ദാക്കി. കൊടുവള്ളി, ഫറോക്ക്, മുക്കം, പാനൂര്‍, പയ്യോളി, പട്ടാമ്പി, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റികളിലെ വാര്‍ഡ് വിഭജനം നിയമ വിരുദ്ധമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഒൻപത് തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വാർഡ് വിഭജനമാണ് റദ്ദാക്കിയത്. കൊടുവള്ളി, ഫറോഖ്, മുക്കം, പാനൂര്‍, പയ്യോളി, പട്ടാമ്പി, ശ്രീകണ്ഠാപുരം, മട്ടന്നൂർ നഗരസഭകളിലെയും പടന്ന പഞ്ചായത്തിലെയും വാർഡ് വിഭജനമാണ് റദ്ദാക്കിയത്. വാർഡ് വിഭജനവുമായി സർക്കാർ രം​ഗത്തെത്തിയതോടെ രാഷ്ട്രീയ ലാഭമാണ് ഇതിനുപിന്നിലെ ലക്ഷ്യമെന്ന് പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നു. മുസ്‍ലിം ലീ​ഗിൻ്റെ പരാതിയിലാണ് ഹൈക്കോടതിയിൽ ഹരജിയെത്തിയത്.

വാർഡ് വിഭജനത്തിൻ്റെ കരട് പുറത്തുവന്നപ്പോൾ തന്നെ ആദ്യം രം​ഗത്തെത്തിയത് സിപിഐയുടെ സംഘടനയായ കേരള എൽഎസ്ജി എംപ്ലോയിസ് ഫെഡറേഷനാണ്. വാർഡ് വിഭജനം അശാസ്ത്രീയമാണെന്നായിരുന്നു അന്ന് ചൂണ്ടിക്കാണിച്ചത്. പുതിയ അതിർത്തികൾ നിശ്ചയിച്ചതിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്നായിരുന്നു വാദം.

2015ൽ തന്നെ പഞ്ചായത്തുകളുടെ എണ്ണം കൂട്ടുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടന്നെങ്കിലും അത് എങ്ങുമെത്തിയിരുന്നില്ല. അതിനിടെയാണ് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാർഡ് അധികമാക്കുക എന്ന നിലയിലുള്ള വാർഡ് വിഭജനരീതിയുമായി സർക്കാർ മുന്നോട്ടുപോയത്. ഇത് അന്തിമ ഘട്ടത്തിലെത്താനിരിക്കവെയാണ് നിയമക്കുരുക്കിൽപ്പെട്ടത്. വരാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിന് മുൻപ് വാർഡ് വിഭജനം പൂർത്തിയാക്കുക എന്ന സർക്കാർ ലക്ഷ്യത്തിനേറ്റ തിരിച്ചടിയാണ് ഇന്നത്തെ വിധി.

Similar Posts