< Back
Kerala
ഹിജാബ് കേസ്: ഡിഡി റിപ്പോർട്ട് റദ്ദാക്കിയില്ല,തുടർ നടപടികൾ അവസാനിപ്പിച്ച് കോടതി
Kerala

ഹിജാബ് കേസ്: ഡിഡി റിപ്പോർട്ട് റദ്ദാക്കിയില്ല,തുടർ നടപടികൾ അവസാനിപ്പിച്ച് കോടതി

Web Desk
|
24 Oct 2025 1:42 PM IST

വിദ്യാർഥിയെ പുറത്താക്കിയത് ഗുരുതരമായ കൃത്യ വിലോപമാണെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു

കൊച്ചി: പള്ളുരുത്തി സ്കൂളിലെ ശിരോവസ്ത്ര വിലക്കിൽ ശിരോവസ്ത്രം ധരിച്ച് കുട്ടിയെ പ്രവേശിപ്പക്കണമെന്ന ഡിഡിഇ ഉത്തരവ് റദ്ദാക്കാതെ കോടതി. കേസിലെ തുടർ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. മകൾ സ്കൂൾ മാറുകയാണെന്ന പിതാവിന്‍റെ നിലപാട് അംഗീകരിച്ചു കൊണ്ടാണ് നടപടി. ഫ്രറ്റേണിറ്റി എന്ന ഭരണഘടനാ തത്വം ശക്തമായി അവശേഷിക്കുന്നു എന്ന് കോടതി പറഞ്ഞു. പ്രശ്നം സമാധാനപരമായി അവസാനിപ്പിച്ചു കൂടെയെന്നും മാനേജ്മെന്റിനോട് കോടതി ചോദിച്ചു പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിന് വീഴ്ച പറ്റിയെന്നാണ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട്. വിദ്യാർഥിയെ പുറത്താക്കിയത് ഗുരുതരമായ കൃത്യ വിലോപമാണെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ശിരോവസ്ത്രം ധരിക്കാൻ കുട്ടിക്ക് അനുമതി നൽകാനും റിപ്പോർട്ടിൽ നിർദേശിച്ചിരുന്നു.

വിഷയത്തിൽ കൂടുതൽ ആരോപണങ്ങളുമായി സ്കൂൾ രം​ഗത്തെത്തി. തീവ്രവാദ സംഘടനകൾ വിഷയം ആളിക്കത്തിച്ചെന്നും അത്തരം ആളുകൾക്കൊപ്പം ആണ് രക്ഷിതാവ് സ്കൂളിലെത്തിയതെന്നുമാണ് സ്കൂളിൻ്റെ വാദം. ഇത്തരം ഇടപെടലുകൾക്ക് എസ്ഡിപിഐ നേതൃത്വം നൽകി. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ സംഘടനയാണ് എസ്ഡിപിഐയെന്നും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ രമ്യമായി പരിഹരിച്ച വിഷയം വിദ്യാഭ്യാസ മന്ത്രി വഷളാക്കിയെന്നും സ്കൂൾ ആരോപിച്ചു.

സ്കൂൾ പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയെന്നും വിഷയത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായാതായും കോടതിയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പോലും രക്ഷിതാവിന് ഫോൺകോൾ വന്നു. രക്ഷിതാവിൻ്റെ ഫോൺകോൾ വിശദാംശങ്ങൾ പരിശോധിക്കണം. ശിരോവസ്ത്രം നിരവധി രാജ്യങ്ങളിൽ വിലക്കിയിട്ടുള്ളതായും വാദം. പ്രശ്നം സമാധാനപരമായി അവസാനിപ്പിച്ചുകൂടെയെന്ന് മാനേജ്മെന്റിനോട് കോടതി ചോദിച്ചു.

എന്നാൽ പ്രശ്നം വഷളാക്കാൻ സ്കൂൾ മാനേജ്മെന്റ് ശ്രമിക്കുന്നുവെന്നായിരുന്നു കുട്ടിയുടെ പിതാവിന്റെ പ്രതികരണം. ലത്തീന്‍ കത്തോലിക്കാ മാനേജ്‌മെന്റിനോട് എതിര്‍പ്പില്ല. രാജ്യത്ത് നിരവധി സ്‌കൂളുകള്‍ മാനേജ്‌മെന്റ് നടത്തുന്നുണ്ട്. ഈ സ്‌കൂളില്‍ മാത്രമാണ് പ്രശ്‌നമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. മകളുടെ തുടർപഠനവും ഭാവിയും ഉദ്ദേശിച്ചും സമൂഹത്തിൽ സംഘർഷ സാധ്യതയൊഴിവാക്കാനും നാടിന്റെ സുരക്ഷയ്ക്കും നന്മയ്ക്കും വേണ്ടി അവളുടെ തുടർവിദ്യാഭ്യാസം മറ്റൊരു സ്‌കൂളിലാക്കാനാണ് തീരുമാനമെന്ന് പിതാവ് നേരത്തെ പ്രതികരിച്ചിരുന്നു. താൻ കാരണം ഈ പ്രദേശത്ത് ഒരു പ്രശ്‌നവും ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ല എന്നും പറഞ്ഞു.

Similar Posts