
വീട്ടിലെ പ്രസവങ്ങൾ അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണി ഉയർത്തുന്നു; അശാസ്ത്രീയ രീതികൾ നിയന്ത്രിക്കപ്പെടണം - ഐഎംഎ
|സംസ്ഥാനം മുഴുവനായി വ്യാപിച്ചു കിടക്കുന്ന വ്യാജ അക്യുപങ്ചർ ചികിത്സകരാണ് ഗാർഹിക പ്രസവത്തിന്റെ പ്രധാന പ്രചാരകരെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി
മലപ്പുറം: മലപ്പുറം ജില്ലയിൽ വർദ്ധിച്ചു വരുന്ന വീട്ടിലെ പ്രസവങ്ങളും അതിനോട് അനുബന്ധിച്ചുള്ള മാത്യ ശിശുമരണങ്ങളും അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഐഎംഎ ജില്ലാ കമ്മിറ്റി. മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇന്ത്യൻ മെഡിക്കൽ അസോസിയഷൻ ഭാരവാഹികൾ ഇക്കാര്യം ആവശ്യപ്പെട്ടത്.
കഴിഞ്ഞ അഞ്ച് വർഷം സംസ്ഥാനത്ത് 2931 പ്രസവങ്ങൾ വീട്ടിലാണ് നടന്നത്. ഇതിൽ 1337 പ്രസവങ്ങൾ മലപ്പുറം ജില്ലയിലാണ് നടന്നത്. 2023-24 വർഷം മാത്രം ജില്ലയിൽ 523 പ്രസവങ്ങൾ വീട്ടിൽ യാതൊരു സജ്ജീകരണവുമില്ലാതെ നടന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു.
ഇങ്ങനെ വർദ്ധിച്ചു വരുന്ന ഗാർഹിക പ്രസവങ്ങൾ അമ്മയുടെയും കുഞ്ഞിന്റെയും ജീവന് വലിയ ഭീഷണിയാണ് ഉയർത്തുന്നത് ഇത്തരം അശാസ്ത്രീയ രീതികൾ നിയന്ത്രിക്കപ്പെടേണ്ടതാണ്. വ്യാജ അക്യുപങ്ചർ ചികിത്സകരാണ് ഗാർഹിക പ്രസവത്തിന്റെ പ്രധാന പ്രചാരകർ. മതിയായ ക്വാളിഫിക്കേഷനില്ലാത്ത ചികിത്സകരും ആരോഗ്യ വകുപ്പിന്റെയോ അംഗീകാരമില്ലാതെ തെറ്റായ മാനദണ്ഡങ്ങളോടെ പ്രവർത്തിക്കുന്ന ചികിത്സാകേന്ദ്രങ്ങളാണ് ഇതിലേറെയും. ഇതിന് പിന്തുണയുമായി
ചിലമത സാമൂഹിക നേതാക്കൾ ഗാർഹിക പ്രസവത്തെ അനുകൂലിച്ച് നടത്തിയ പ്രസംഗങ്ങളുടെ വിഡിയോകൾ സോഷ്യൽ മീഡിയവഴി വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. നിരപരാധികളായ ഒരു പാട് അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ജീവൻ അപകടത്തിലാക്കുന്ന സംഭവയായതിനാൽ മത സാമുദായിക നേതാക്കൾ കുറച്ചു കൂടി ഉത്തരവാദിത്വത്തോടെ ഇടപെടണമെന്നും ഡോക്ടർമാർ പറഞ്ഞു. വ്യാജ ചികിത്സകരെയും അവരെ പ്രോത്സാഹിപ്പിക്കുന്നവരെയും നിയന്ത്രിക്കാനും നിലക്ക് നിറുത്താനും അധികൃതർ കർശന നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഭാരവാഹികളായ ഡോ.കൊച്ചു എസ്.മണി, ഡോ.സി ആനന്ദ്, ഡോ.കെ. മുഹമ്മദ് ഇസ്മാഈൽ, ഡോ.വി.യു.സീതി, ഡോ.കെ.എ പരീത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.