
'പോറ്റിയുടെ വീട്ടിൽ ഒന്നിലേറെ തവണ പോയി'; കടകംപള്ളിയുടെ വാദം പൊളിയുന്നു -ചിത്രങ്ങൾ പുറത്ത്
|ഒരുതവണ മാത്രമേ പോയിട്ടുള്ളു എന്നായിരുന്നു കടകംപള്ളിയുടെ വാദം
തിരുവനന്തപുരം : കടകംപള്ളി സുരേന്ദ്രൻ ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപത്രിയ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ ഒന്നിലേറെ തവണ പോയെന്നതിന് തെളിവ്. ഇരുവരും ഒരുമിച്ചുള്ള കൂടുതൽ ചിത്രങ്ങൾ പുറത്ത്. ഒരുതവണ മാത്രമേ പോയിട്ടുള്ളു എന്നായിരുന്നു കടകംപള്ളിയുടെ വാദം. ഒരു തവണ മാത്രമായിരുന്നു പോയതെന്നും അതും ഗണ്‍മാനോട് ചോദിച്ചാണ് ഉറപ്പുവരുത്തിയതെന്നുമാണ് കടകംപള്ളി അന്ന് പറഞ്ഞത്. പരസ്യമായി ഒരു തവണ മാത്രമാണ് പോറ്റിയുടെ വീട്ടില്‍ പോയത്. ശബരിമലയില്‍ പോയപ്പോഴൊക്കെ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കണ്ടിട്ടുണ്ടെന്നും കടംപള്ളി പറഞ്ഞിരുന്നു.ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ മകള്‍ക്ക് റാങ്ക് ലഭിച്ചതിന് പേന സമ്മാനമായി നല്‍കുന്ന ചിത്രമാണ് പുതുതായി പുറത്ത് വന്നിരിക്കുന്നത്.
അതേസമയം, സ്വർണകൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഉന്നതതല ബന്ധങ്ങളെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചു. കൂടുതൽ പേരെ അന്വേഷണസംഘം ചോദ്യം ചെയ്യും. കടകംപള്ളി സുരേന്ദ്രനെ വീണ്ടും വിളിച്ചുവരുത്താനും എസ്ഐടി നീക്കമുണ്ട്. കേസിൽ ആന്റോ ആന്റണി എംപിയെയും ചോദ്യം ചെയ്യും. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടോയെന്നും പരിശോധിക്കും.
അതിനിടയില്‍ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ മൊഴി വിശദമായി പരിശോധിച്ച് വരികയാണ്. അടൂർ പ്രകാശിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കാനുള്ള സാധ്യതയുണ്ട്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നടന്ന ചോദ്യം ചെയ്യൽ രണ്ടര മണിക്കൂർ നീണ്ടു. ചോദിച്ച ചോദ്യങ്ങൾക്കെല്ലാം കൃത്യമായി മറുപടി നൽകിയെന്നും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.