
വന്യജീവി ആക്രമണം, കാർഷിക - ഭൂപ്രശ്നം; സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഇടുക്കി രൂപത
|പ്രത്യക്ഷ സമരത്തിൻ്റെ ഭാഗമായി കത്തോലിക്ക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ കലക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ചും നടത്തി
ഇടുക്കി: വന്യജീവി ആക്രമണവും കാർഷിക - ഭൂപ്രശ്നങ്ങളും പരിഹരിക്കാത്തതിൽ സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഇടുക്കി രൂപത. ശാശ്വത പരിഹാരമുണ്ടാകും വരെ സമര രംഗത്തുണ്ടാകുമെന്നാണ് സഭയുടെ മുന്നറിയിപ്പ്. പ്രത്യക്ഷ സമരത്തിൻ്റെ ഭാഗമായി കത്തോലിക്ക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ കലക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ചും നടത്തി.
ഇടുക്കിയിലെ കർഷകരുടെ ജീവിതം ദുസ്സഹമായിട്ടും കേവലം വാഗ്ദാനങ്ങൾക്കുമപ്പുറം സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. വന്യജീവി ആക്രമണവും നിർമാണ നിരോധനമടക്കമുള്ള ഭൂപ്രശ്നങ്ങളും സിഎച്ച്ആർ വിഷയവും കർഷകർക്ക് തിരിച്ചടിയായിട്ടും ശാശ്വത പരിഹാരത്തിന് സർക്കാർ ശ്രമിക്കുന്നില്ലെന്നാണ് കുറ്റപ്പെടുത്തൽ. കാലാകാലങ്ങളായി പ്രഖ്യാപിച്ച ഇടുക്കി പാക്കേജും വന്യജീവി ശല്യ പ്രതിരോധ പ്രവർത്തനങ്ങളും പേരിന് മാത്രമായെന്ന് ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു.
ജസ്റ്റിസ് ബെഞ്ചമിൻ കോശി കമ്മീഷൻ റിപ്പോർട്ട് സമുദായ നേതാക്കളുമായി കൂടിയാലോചിച്ച് ഫലപ്രദമായി നടപ്പാക്കണമെന്ന നിർദേശവും സഭ മുന്നോട്ട് വയ്ക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടിയാലോചനകൾക്ക് ശേഷം നിലപാട് സ്വീകരിക്കുമെന്ന സൂചനയും സഭാനേതൃത്വം നൽകി.