< Back
Kerala
പി.സി ജോര്‍ജിനെ പോയി കണ്ട കേന്ദ്ര മന്ത്രിയുടെ നടപടി പദവിക്ക് നിരക്കാത്തത്, നിയമ നടപടി സ്വീകരിക്കും; പി.കെ. ഫിറോസ്
Kerala

"പി.സി ജോര്‍ജിനെ പോയി കണ്ട കേന്ദ്ര മന്ത്രിയുടെ നടപടി പദവിക്ക് നിരക്കാത്തത്, നിയമ നടപടി സ്വീകരിക്കും"; പി.കെ. ഫിറോസ്

ijas
|
1 May 2022 12:27 PM IST

"പി.സി ജോർജിനെ പിന്തുണക്കുന്നതിലൂടെ കേരളത്തിൽ വർഗീയ ധ്രുവീകരണം നടത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്"

കോഴിക്കോട്: പി.സി ജോർജിന്‍റെ അറസ്റ്റിനെ സ്വാഗതം ചെയ്യുന്നതായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. വെറുപ്പ് പ്രചരിപ്പിച്ച ഹിന്ദു മഹാസംഗമത്തിന്‍റെ സംഘാടകർക്കെതിരെ കേസെടുക്കണമെന്നും പി.കെ ഫിറോസ് ആവശ്യപ്പെട്ടു. വിവാദ പ്രസംഗം നടത്തിയ എല്ലാവർക്കും എതിരെ കേസെടുക്കണം. ഗവർണർ പരിപാടി ഉദ്ഘാടനം ചെയ്തത് അനുചിതമാണെന്നും ഗവർണറെ രാഷ്ട്രപതി തിരിച്ചു വിളിക്കണമെന്നും ഫിറോസ് പറഞ്ഞു.

പി.സി ജോർജിനെ പിന്തുണക്കുന്നതിലൂടെ കേരളത്തിൽ വർഗീയ ധ്രുവീകരണം നടത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും വി.മുരളീധരൻ ജോര്‍ജിനെ പോയി കണ്ടത് കേന്ദ്ര മന്ത്രിയുടെ പദവിക്ക് നിരക്കാത്തതാണെന്നും ഫിറോസ് പറഞ്ഞു. വി മുരളീധരന്‍റെ നിലപാട് ന്യായീകരിക്കാൻ കഴിയാത്തതതാണെന്ന് പറഞ്ഞ ഫിറോസ് മന്ത്രിക്കെതിരെ നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. ബി.ജെ.പി ഭരിക്കുന്ന കേന്ദ്രം ഇത്തരം പ്രസംഗങ്ങൾക്ക് എതിരെ കേസെടുക്കാത്ത സാഹചര്യത്തിൽ സംസ്ഥാനം അതിന് തയ്യാറാവണമെന്നും രാജ്യത്ത് മുസ്‍ലിം സമൂഹം അരക്ഷിതാവസ്ഥ നേരിടുകയാണെന്നും ഫിറോസ് പറഞ്ഞു.

അതെ സമയം വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റു ചെയ്ത പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ പി.സി.ജോര്‍ജിനെ വൈദ്യപരിശോധനക്ക് ശേഷം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍നിന്ന് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പി.സി. ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് പോയ പൊലീസ് സംഘം അദ്ദേഹത്തെ നന്ദാവനം എ.ആര്‍ ക്യാംപിലെത്തിച്ചു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 153എ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.

Similar Posts