
ചലച്ചിത്രമേളക്ക് ഇന്ന് കൊടിയറക്കം; സമാപനച്ചടങ്ങില്‍ നവാസുദ്ദീന്‍ സിദ്ദീഖി മുഖ്യാതിഥിയാകും
|സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
എട്ടു രാപ്പകലുകള്‍ നീണ്ട ലോക സിനിമാക്കാഴ്ചകളുടെ ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങും. വൈകീട്ട് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് സമാപന ചടങ്ങുകള്‍. മന്ത്രി കെ. എന്‍ ബാലഗോപാല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി ചടങ്ങില്‍ മുഖ്യാതിഥിയാകും.
അടച്ചുപൂട്ടലിന്‍റെ ആകുലതകള്‍ മറന്ന് ആസ്വാദനത്തിന്‍റെ ആവേശത്തിലായിരുന്നു സിനിമാ പ്രേമികള്‍. ചരിത്രത്തിലെ തന്നെ മികച്ച മേളകളില്‍ ഒന്നെന്ന പ്രേക്ഷകപ്രീതി നേടിയ ചലച്ചിത്ര മാമാങ്കത്തിനാണ് ഇന്ന് തിരശ്ശീല വീഴുന്നത്. വൈകീട്ട് 5.30ന് നിശാഗന്ധിയില്‍ സമാപന ചടങ്ങു കള്‍ ആരംഭിക്കും.എഴുത്തുകാരന്‍ ടി.പത്മനാഭന്‍ വിശിഷ്ടാതിഥിയാകും. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.സഹകരണ മന്ത്രി വി.എന്‍ വാസവന്‍ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്യും. തുടര്‍ന്ന് മേളയിൽ സുവർണ്ണ ചകോരം നേടിയ ചിത്രം പ്രദർശിപ്പിക്കും.
അന്താരാഷ്ട്ര മേളകളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ സിനിമകളായിരുന്നു മേളയിയിലൂടെ ഓരോ ദിവസവും സിനിമാസ്വാദകരിലേക്കെത്തിയിരുന്നത്. വലിയൊരു മഹാമാരിക്കാലത്തിന് ശേഷം നടന്ന മേളയില്‍ ഓരോ സിനിമയും അതിജീവനത്തിന്‍റെ കഥ പറഞ്ഞു. നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളായിരുന്നു ഏറെയും .പ്രേക്ഷക മനസ്സുകളെ തൊട്ടുപോയ, കണ്ണുകളെ ഈറനണിയിച്ച നിരവധി സിനിമകള്‍ ഇപ്രാവശ്യത്തെ മേളയുടെഭാഗമായി.