
representative image
തെരുവുനായ ഭീതിയിൽ കണ്ണൂർ; രണ്ട് ദിവസത്തിനിടെ കടിയേറ്റത് 75 പേർക്ക്
|കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിഷേധവുമായി എൽഡിഎഫ് പ്രവർത്തകർ. ജില്ലാ പഞ്ചായത്തിന്റെ തെരുവുനായ വന്ധ്യംകരണ പദ്ധതി പരാജയപ്പെട്ടതാണ് നായ്ക്കളുടെ എണ്ണം വർധിക്കാൻ കാരണമെന്ന് യുഡിഎഫ് ആരോപണം.
കണ്ണൂർ: തെരുവുനായ ഭീതിയിൽ കണ്ണൂർ നഗരം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 75 പേർക്കാണ് ഇന്നും ഇന്നലെയുമായി തെരുവുനായയുടെ കടിയേറ്റത്. സ്റ്റേറ്റ് ബാങ്ക് പരിസരം, റെയിൽവേ സ്റ്റേഷൻ, പുതിയ ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
ഇന്നലെ കണ്ണൂർ നഗരത്തിൽ തെരുവ് നായയുടെ കടിയേറ്റത് 57 പേർക്കാണ്. അതിന്റെ ഞെട്ടൽ മാറും മുമ്പാണ് ഇന്ന് വീണ്ടും തെരുവുനായ്ക്കൾ നഗരത്തിൽ ഭീതി വിതച്ചത്. പുലർച്ചെ ആറു മണിക്കും എട്ടുമണിക്കും ഇടയിൽ 6 പേർക്കാണ് കടിയേറ്റത്. തെരുവുനായുടെ കടിയേറ്റവരെല്ലാം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. തെരുവനായ്കളെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും ജില്ലാ പഞ്ചായത്തിന്റെ എബിസി കേന്ദ്രങ്ങൾ പൂട്ടിയതാണ് തെരുവ് നായ്ക്കളുടെ എണ്ണം വർദ്ധിക്കാൻ കാരണമെന്നും കണ്ണൂർ മേയർ ആരോപിച്ചു.
ആക്രമണകാരികൾ എന്ന് സംശയിക്കുന്ന മൂന്ന് നായ്ക്കളെ പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. അതിനിടെ തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ കോർപ്പറേഷൻ നടപടി എടുക്കുന്നില്ലന്ന് ആരോപിച്ച് കോർപ്പറേഷൻ കൗൺസിൽ യോഗത്തിലേക്ക് പ്രതിഷേധവുമായി എത്തിയ എൽഡിഎഫ് പ്രവർത്തകർ അകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. തുടർന്ന് യോഗം ബഹിഷ്‌കരിച്ച എൽഡിഎഫ് അംഗങ്ങൾ നഗരത്തിൽ പ്രകടനം നടത്തി.