< Back
Kerala
പാലക്കാട് ജില്ലയിൽ ഇരുചക്ര വാഹനങ്ങളിൽ രണ്ട് പുരുഷൻമാർ ഒന്നിച്ച് യാത്ര ചെയ്യരുത്
Kerala

പാലക്കാട് ജില്ലയിൽ ഇരുചക്ര വാഹനങ്ങളിൽ രണ്ട് പുരുഷൻമാർ ഒന്നിച്ച് യാത്ര ചെയ്യരുത്

Web Desk
|
17 April 2022 10:32 PM IST

സ്ത്രീകളും, കുട്ടികളും ഒഴികെയുള്ളവരെ പിറകിലെ സീറ്റിൽ ഇരുത്തി യാത്ര നടത്താൻ പാടില്ലെന്ന് ADM ഉത്തരവിട്ടു

പാലക്കാട്: ജില്ലയിൽ 144 പ്രഖ്യാപിച്ചതിനാൽ ഇരുചക്ര യാത്രക്ക് നിയന്ത്രണം ഏർപെടുത്തി. സ്ത്രീകളും, കുട്ടികളും ഒഴികെയുള്ളവരെ പിറകിലെ സീറ്റിൽ ഇരുത്തി യാത്ര നടത്താൻ പാടില്ലെന്ന് ADM ഉത്തരവിട്ടു. അതേസമയം, കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സര്‍വകക്ഷിയോഗം നാളെ നടക്കും. മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വൈകീട്ട് 3.30നാണ് യോഗം നടക്കുക.

ജില്ലയിൽ നേരത്തെ നിരോധാനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഈ മാസം 20-ാം തിയ്യതി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലാ പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 24 മണിക്കൂറിനിടെ ജില്ലയില്‍ രണ്ട് കൊലപാതകങ്ങളുണ്ടായ സാഹചര്യത്തിലാണ് നിരോധനാജ്ഞ. പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ പേര്‍ ഒത്തുചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല. ഇന്ത്യന്‍ ആംസ് ആക്ട് സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്തി തൊട്ടടുത്ത ദിവസമാണ് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. പട്ടാപ്പകല്‍ നടന്ന ഇരുകൊലപാതകങ്ങള്‍ക്കും പിന്നാലെ പകച്ചുനില്‍ക്കുകയാണ് ജില്ല. ഇനി അക്രമം ഉണ്ടാവാതിരിക്കാന്‍ ജില്ലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. എഡിജിപി വിജയ് സാഖറെ ജില്ലയില്‍ ക്യാമ്പ് ചെയ്യും. അക്രമ സാധ്യത കണക്കിലെടുത്ത് പാലക്കാട് ബുധനാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

രാഷ്ട്രീയ കൊലയെന്ന് എഫ്ഐആര്‍

ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍റേത് രാഷ്ട്രീയ കൊലപാതകമാണെന്നാണ് എഫ്ഐആറിലുള്ളത്. സുബൈറിനെ കൊലപ്പെടുത്തിയതിന്‍റെ വൈരാഗ്യം തീര്‍ക്കാനാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്ന് എഫ്ഐആറില്‍ പറയുന്നു. ആറ് പേരാണ് കൊലയാളി സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ മൂന്ന് ബൈക്കുകളിലായാണ് എത്തിയത്.

ആര്‍.എസ്.എസ് മുൻ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എസ്.കെ ശ്രീനിവാസനെ അക്രമി സംഘം ഇന്നലെ കടയില്‍ കയറി വെട്ടുകയായിരുന്നു. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് എസ്.കെ.എസ് ഓട്ടോസ് എന്ന സ്ഥാപനത്തിൽ കയറി ആറംഗ സംഘം ശ്രീനിവാസനെ വെട്ടിയത്. ഉപയോഗിച്ച ബൈക്കുകള്‍ വില്‍ക്കുന്ന ഷോറൂം നടത്തുകയായിരുന്നു ശ്രീനിവാസൻ. മൂന്ന് ഇരുചക്ര വാഹനങ്ങളിൽ എത്തിയ ആറു പേരാണ് കൊലപാതകം നടത്തിയത്. പട്ടാപ്പകൽ നാട്ടുകാർ നോക്കിനിൽക്കേയായിരുന്നു കൊലപാതകം. ശ്രീനിവാസന്‍റെ തലയ്ക്കും നെറ്റിയിലുമാണ് വെട്ടേറ്റതെന്ന് ദൃക്സാക്ഷി പറഞ്ഞു. കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തെ തുടർന്ന് ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് ആർ.എസ്.എസ് പ്രവർത്തകന്‍ കൊല്ലപ്പെട്ടത്. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ശ്രീനിവാസന് ജീവനുണ്ടായിരുന്നു. വെന്‍റിലേറ്ററിലേക്ക് മാറ്റുന്നതിനിടെയാണ് മരണം

പ്രത്യേക സംഘം അന്വേഷിക്കും

ശ്രീനിവാസന്റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. നാർക്കോട്ടിക് ഡിവൈഎസ്പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. സുരക്ഷയ്ക്കായി തമിഴ്നാട് പൊലീസും പാലക്കാട്ടെത്തും. തമിഴ്നാട് സ്പെഷ്യൽ പൊലീസിലെ 150 പേരും ആംഡ് റിസർവ് പൊലീസിലെ 500 പേരും കോയമ്പത്തൂർ സിറ്റി പൊലീസിലെ 240 പേരും പാലക്കാടെത്തും. വാഹന പരിശോധന, ലോഡ്ജുകളിലെ പരിശോധന എന്നിവയ്ക്ക് സഹായിക്കും.

Similar Posts