
വ്യവസായി സി.ജെ റോയ്‌യുടെ ആത്മഹത്യ; ഇൻകം ടാക്സ് റെയ്ഡ് ചട്ടങ്ങൾ പാലിക്കാതെയെന്ന് ആരോപണം
|ഉദ്യോഗസ്ഥരുടെ സമ്മർദമുണ്ടായതായി കുടുംബവും കോൺഫിഡന്റ് ഗ്രൂപ്പും ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചുവെന്ന് സഹോദരനും ആരോപിച്ചു
ബംഗളുരു: വ്യവസായി സി.ജെ റോയ്‌യുടെ ആത്മഹത്യയിലേക്ക് നയിച്ച ഇൻകം ടാക്സ് റെയ്ഡ് ചട്ടങ്ങൾ പാലിക്കാതെയെന്ന് ആരോപണം. തോക്ക് ലൈസൻസ് പരിശോധനയും ആയുധം മാറ്റുന്നതും അടക്കമുള്ള നിയമങ്ങൾ പാലിച്ചില്ല. ഉദ്യോഗസ്ഥരുടെ സമ്മർദമുണ്ടായതായി കുടുംബവും കോൺഫിഡന്റ് ഗ്രൂപ്പും ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചുവെന്ന് സഹോദരനും ആരോപിച്ചു. ആരോപണം ഉയർന്ന സാഹചര്യത്തിൽ ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും.
അതേസമയം, സി.ജെ റോയ്‌യുടെ മരണത്തിൽ അന്വേഷണം കർണാടക സിഐഡിക്ക് കൈമാറി. റിയൽ എസ്റ്റേറ്റ് മേഖലയിൽ വിപുലമായ പരിശോധന വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. റോയ്‌യുടെ ഫോൺ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കുടുംബത്തിന് പാസ്വേഡ് അറിയില്ലെങ്കിൽ ഫോൺ ഫൊറൻസിക് പരിശോധനക്ക് അയക്കാനാണ് പൊലീസിന്റെ തീരുമാനം.
കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി.ജെ ജോസഫാണ് കർണാടക സർക്കാരിന് പരാതി നൽകിയത്. റോയ് ഓഫീസിൽ എത്തിയത് തനിക്കൊപ്പമാണെന്നും ഐടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിന് പിന്നാലെ സ്വന്തം മുറിയിലേക്ക് പോകുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. റോയ്‌യുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. നെഞ്ചിന്റെ താഴ്ഭാഗത്ത് നിന്നും വെടിയുണ്ട കണ്ടെത്തി. മൃതദേഹം ഇന്ന് ആശുപത്രിയിൽ സൂക്ഷിക്കും. നാളെ രാവിലെ പൊതുദർശനത്തിന് ശേഷം വൈകുന്നേരം സംസ്കരിക്കും. വിദേശത്തുള്ള ബന്ധുക്കൾ എത്താൻ വൈകുന്നതിലാണ് സംസ്കാരത്തിൽ മാറ്റം.