
രാജ്യത്തെ ആദ്യ കുരങ്ങ് വസൂരി മരണം; തൃശ്ശൂരിൽ മരിച്ച യുവാവിന് രോഗം സ്ഥിരീകരിച്ചു
|പുനെ എന്‍.ഐ.വിയില്‍ നടത്തിയ പരിശോധനാഫലം പോസറ്റീവ്
തൃശ്ശൂർ: തൃശ്ശൂരിൽ മരിച്ച യുവാവിന് കുരങ്ങ് വസൂരി സ്ഥിരീകരിച്ചു. രാജ്യത്തെ ആദ്യ കുരങ്ങ് വസൂരി മരണമാണിത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധന ഫലം ഇന്നാണ് ലഭിച്ചത്.
മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിലെ എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട് .യുവാവുമായി അടുത്ത് ഇടപഴകിയവും ഒപ്പം ഫുട്‌ബോൾ കളിച്ചവരും നീരീക്ഷണത്തിലാണ്.
യുവാവിനെ 21ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കൊണ്ട് വന്നത് നാല് യുവാക്കളാണ്. ഇവരെയും നിരീക്ഷണത്തിലാക്കി. 4 ദിവസം വീട്ടിൽ വിശ്രമിച്ചു ശേഷം പുറത്തിറങ്ങി സമീപ വാസികൾക്കൊപ്പം ഫുട്ബോൾ കളിച്ചു. വീട്ടിലെത്തിയ യുവാവ് തളര്‍ന്ന് വീഴുകയായിരുന്നു. തുടർന്ന് ആദ്യം ചാവക്കാടും അവിടെ നിന്ന് തൃശ്ശൂരുമുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദേശത്ത് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിരുന്നു. കൂടുതൽ പ്രതിരോധ നടപടികൾക്കായി ഇന്ന് പുന്നയൂരിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യോഗം വിളിച്ചിരുന്നു.
ആളുകളുടെ ആശങ്കയകറ്റാൻ വീടുകൾ കയറിയിറങ്ങിയുള്ള ബോധവത്കരണം ആരോഗ്യ വകുപ്പ് തുടങ്ങിയിട്ടുണ്ട്. ആശങ്ക പെടാനില്ലെന്നും വീടുകൾ കയറിയുള്ള ബോധവത്കരണം ആരംഭിച്ചെന്നും പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് പി.വി സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, രാജ്യത്തെ കുരങ്ങ് വസൂരി വ്യാപനം നിരീക്ഷിക്കാൻ കേന്ദ്രം ദൗത്യസംഘം രൂപീകരിച്ചിട്ടുണ്ട്. നീതി ആയോഗ് അംഗം ഡോ. വി.കെ പോളിന്റെ നേതൃത്വത്തിലായിരിക്കും കേന്ദ്രം ദൗത്യസംഘത്തിന്റെ പ്രവർത്തനം. രോഗ നിർണയം, വ്യാപനം തടൽ, ചികിത്സ, ടെസ്റ്റ് കിറ്റിന്റെയും വാക്സിന്റെയും നിർമ്മാണം തുടങ്ങിയവയിൽ സർക്കാരിന് ദൗത്യസംഘം മാർഗ നിർദേശം നൽകും.