
'പ്രശ്നത്തിന് കാരണം ദേവസ്വത്തിന്റെ നിലപാടുകൾ'; പൂരം കലക്കലിൽ പൊലീസിന് ക്ലീന്‍ ചിറ്റ് നൽകി അന്വേഷണ റിപ്പോർട്ട്
|ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട് എഡിജിപിക്ക് സമർപ്പിച്ചു
തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ ദേവസ്വത്തെ പഴിചാരി ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട്. അന്വേഷണം റിപ്പോർട്ട് എഡിജിപിക്ക് സമർപ്പിച്ചു.
ഉദ്യോഗസ്ഥർ മനപ്പൂർവം പ്രശ്നമുണ്ടാക്കിയിട്ടില്ലെന്ന് റിപ്പോർട്ടിൽ. തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാടുകൾ പ്രശ്നത്തിന് കാരണമായതായി അന്വേഷണ റിപ്പോർട്ട്. 16 മാസം കൊണ്ടാണ് കേസിൽ അന്വേഷണം പൂർത്തിയാകുന്നത്. എഡിജിപി അജിത് കുമാറിനെതിരെയും റിപ്പോർട്ടിൽ പരാമർശമില്ലന്നാണ് സൂചന.
അതേസമയം, തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് ഡിജിപി സമർപ്പിച്ച റിപ്പോർട്ട് ശരിവെച്ച് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എഡിജിപി എം.ആർ അജിത് കുമാറിനെതിരെ നടപടി വേണമെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
പൂരം അലങ്കോലപ്പെട്ടിട്ടും എം.ആർ അജിത് കുമാർ ഇടപെടാത്തത് കർത്തവ്യലംഘനമാണെന്നാണ് ഡിജിപി റിപ്പോർട്ട് നൽകിയത്. തൃശൂരിൽ ഔദ്യോഗിക ആവശ്യത്തിന് എത്തിയിട്ടും വിഷയത്തിൽ ശ്രദ്ധ കൊടുത്തില്ലെന്ന് ഡിജിപിയുടെ റിപ്പോർട്ടിൽ കണ്ടെത്തലുണ്ടായിരുന്നു. മേൽനോട്ടക്കുറവ് സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. പൂരം മുടങ്ങിയപ്പോൾ ഇടപെട്ടില്ല, മുന്നറിയിപ്പുണ്ടായിട്ടും ജാഗ്രത പുലർത്തിയില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.